കുവൈറ്റ് സിറ്റി : രാജ്യത്തെ 27 ലക്ഷം ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് എത്തിക്കുവാനുള്ള പരിശ്രമത്തിലാണെന്നും രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരവും നേടിയതാണെന്നും അധികൃതർ പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെയാണ് കുത്തിവയ്പ് നടക്കുന്നതെന്നും മറ്റുള്ള പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ലന്നും കുത്തിവയ്പെടുത്ത ആർക്കും ഇതുവരെ പാർശ്വ ഫലങ്ങൾ ഉണ്ടായിട്ടില്ലന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. ആദ്യ ഡോസെടുത്ത് 21 ദിവസത്തിനുശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസാണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുന്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് വാക്സിനേഷൻ പദ്ധതി തയാറാക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുടെ ശുപാർശകൾ പ്രകാരം 16 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർസെൻസിറ്റിവിറ്റി ഉള്ളവരെ പ്രതിരോധ കുത്തിവയ്പിൽ നിന്നും ഒഴിവാക്കും. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 5.55 ദശലക്ഷം ഡോസുകൾ ആവശ്യമാണെന്നും 5.7 ദശലക്ഷം ഡോസുകൾ കുവൈത്ത് റിസർവ് ചെയ്തതായും അധികൃതർ പറഞ്ഞു. വാക്സിൻ ആവശ്യത്തിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് പ്രതിരോധ കുത്തിവയ്പ് മറ്റ് കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിന് തടസമെന്നും അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
27 ലക്ഷം ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം
12:32 AM Jan 19, 2021 | Deepika.com