വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യൻ അമേരിക്കൻ വംശജയുമായ പ്രമീള ജയ്പാലിന് കോവിഡ് സ്ഥിരീകരിച്ചു. ജനുവരി 6ന് റിപ്പബ്ലിക്കൻ അനുകൂലികൾ കാപ്പിറ്റോളിലേക്ക് തള്ളികയറിയപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർ മറ്റു റിപ്പബ്ലിക്കൻ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ഒരു മുറിയിലേക്ക് പ്രമീളയെ മാറ്റിയിരുന്നു. എന്നാൽ മുറിയിൽ കയറിയ പല റിപ്പബ്ലിക്കൻ അംഗങ്ങളും മാസ്ക് ധരിക്കാൻ വിസമ്മതിച്ചു. അവിടെയുണ്ടായിരുന്ന സ്റ്റാഫംഗങ്ങൾ മാസ്ക്ക് നൽകിയെങ്കിലും അവർ ഉപയോഗിക്കുവാൻ തയാറാകാതിരുന്നതാണ് കോവിഡ് തന്നിലേക്ക് പകരാൻ കാരണമെന്ന് പ്രമീള ജയ്പാൽ ട്വിറ്ററിൽ കുറിച്ചു.
മാസ്ക് ധരിക്കാതെ മുറിയിൽ പ്രവേശിച്ച കോണ്‍ഗ്രസ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ജീവനു ഭീഷിണിയുയർത്തി മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നവർ സ്വാർഥമതികളാണെന്നും അവർ കൂട്ടിച്ചേർത്തു. ഇവരിൽ നിന്നും പിഴ ഈടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജനുവരി 6ന് നിർബന്ധപൂർവം സുരക്ഷാ ഉദ്യോഗസ്ഥർ കലാപകാരികളെ ഭയന്ന് മുറിയിൽ അടച്ചിട്ടവരിൽ മൂന്നാമത്തെ കോണ്‍ഗ്രസ് ഡമോക്രാറ്റിക് അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന് കോവിഡ്
10:27 PM Jan 13, 2021 | Deepika.com