വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിലാണ് തിങ്കളാഴ്ച പ്രമേയം അവതരിപ്പിച്ചത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിനു ട്രംപ് പ്രേരണ നൽകിയെന്നാണു പ്രമേയം.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കാട്ടി ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ഡെമോക്രാറ്റിക് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രസിഡന്റിനെ അധികാരത്തിൽനിന്നു പുറത്താക്കുന്നത് ത്വരിതപ്പെടുത്താൻ വേണ്ടിയാണ് പെലോസി ഡെമോക്രാറ്റിക് അംഗങ്ങൾക്ക് കത്ത് അയച്ചത്. 25ാം ഭേദഗതി അനുസരിച്ച് പ്രസിഡന്റിനെ കാബിനറ്റിന്റെ ഭൂരിപക്ഷത്തോടെ വൈസ് പ്രസിഡന്റിന് അധികാരത്തിൽനിന്നു പുറത്താക്കാം.
ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹൊയർ പ്രമേയം അവതരിപ്പിച്ചത്.. ഈ പ്രമേയം ഏകകണ്ഠമായി പാസായില്ലെങ്കിൽ പിറ്റേന്ന് വോട്ടെടുപ്പ് നടത്തും. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. ഇതിനു ശേഷം, ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിക്കുന്നതിന് വൈസ് പ്രസിഡന്റിന് 24 മണിക്കൂർ സമയം നൽകും.
ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്തുന്നതായി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ജനുവരി ആറിന് കാപ്പിറ്റോൾ മന്ദിരത്തിൽ ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ കെട്ടിടത്തിൽ പ്രവേശിച്ച് കലാപം സൃഷ്ടിച്ചത്. അഞ്ചു പേരാണു കലാപത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു.
ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു
11:27 PM Jan 11, 2021 | Deepika.com