പന്ത്രണ്ട് ദിവസം നീണ്ടുനിന്ന നഴ്‌സിംഗ് ഹോം സമരം ഒത്തുതീര്‍പ്പായി

03:12 PM Dec 05, 2020 | Deepika.com
ഷിക്കാഗോ: ഇന്‍ഫിനിറ്റി നേഴ്‌സിംഗ് ഹോം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിവന്ന പണിമുടക്ക് മാനേജ്‌മെന്റുമായുണ്ടാക്കിയ ധാരണയെതുടര്‍ന്ന് പിന്‍വലിച്ചു. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ജീവനക്കാര്‍ ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിച്ചു.

ഷിക്കാഗോയില്‍ ഇന്‍ഫിനിറ്റിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന പതിനൊന്ന് ലോംഗ് ടേം ഫെസിലിറ്റികളിലുള്ള എഴുനൂറോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തിരുന്നത്. ജൂണ്‍ മാസം അവസാനിച്ച കരാര്‍ പുതുക്കുമ്പോള്‍ ആനുകൂല്യങ്ങളില്‍ വര്‍ധനവുണ്ടാക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു.

ഇതുവരെ ലഭിച്ചിരുന്ന വേതനത്തില്‍ ഒരു ഡോളര്‍ വര്‍ധനവ് (15 ഡോളര്‍), പാന്‍ഡമിക് പേ രണ്ട് ഡോളറില്‍ നിന്നും 2.5യും, കോവിഡുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് 5 ദിവസത്തെ സിക്ക് ലീവ്, ജോലിക്കാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റ് വിതരണം എന്നിവയാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'15 വര്‍ഷമായി ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. മറ്റ് നേഴ്‌സിംഗ് ഹോമിലായിരുന്നുവെങ്കില്‍ ഇതിലും വളരെ വലിയ മെച്ചപ്പെട്ട സേവന- വേതന ആനുകൂല്യം ലഭിക്കുമായിരുന്നു'. പുതിയ ഒത്തുതീര്‍പ്പില്‍ സംതൃപ്തി അറിയിച്ച് സിഎന്‍എ നേസാ ലിന്റ് പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളും, മാനേജ്‌മെന്റും ഒരുപോലെ സംതൃപ്തരാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍