അർബാന (ഇല്ലിനോയ്): സെൻട്രൽ ഇല്ലിനോയിൽ നിന്നുള്ള പതിമൂന്നു വയസുകാരന് കാർ മോഷണ കേസിൽ ഏഴു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഓഗസ്റ്റിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പതിമൂന്നുകാരന് ശിക്ഷ വിധിച്ചത് നവംബർ 18 നായിരുന്നു. ഒരവസരം കൂടി നൽകണമെന്ന പ്രതിയുടെ അപേക്ഷ ചാംപ്യൻ കൗണ്ടി ജഡ്ജി അംഗീകരിച്ചില്ല.
ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ അഞ്ചു വാഹനങ്ങളാണ് പതിമൂന്നുകാരൻ മോഷ്ടിച്ചത്. ആദ്യ വാഹനമോഷണത്തിനു ശേഷം ശിക്ഷയിൽ നിന്ന് ഒഴിവാക്കിയെങ്കിലും വീണ്ടും മറ്റൊരു മോഷണത്തിൽ അറസ്റ്റു ചെയ്തു. ഓഗസ്റ്റിൽ കുറ്റക്കാരനാണെന്നും കണ്ടെത്തിയെങ്കിലും ഹോം ഡിറ്റൻഷനിൽ കഴിയുന്നതിനിടെ വീണ്ടും വാഹനമോഷണ കേസിൽ അറസ്റ്റിലായി.
സെപ്റ്റംബറിൽ രണ്ടു വാഹനങ്ങൾ മോഷ്ടിച്ചതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ജയിലിലയക്കാതെ വീണ്ടും ഹോം ഡിറ്റൻഷനിൽ വിടുകയായിരുന്നു. ഈ സമയത്താണ് അഞ്ചാമത്തെ വാഹനം മോഷ്ടിച്ചത്. നന്നാകാൻ പല അവസരങ്ങൾ നൽകിയെങ്കിലും തെറ്റ് ആവർത്തിക്കുകയായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രൊബേഷൻ നൽകണമെന്ന് അസി. പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടുവെങ്കിലും, സമൂഹത്തിന് വലിയ ഭീഷണിയാണ് കുട്ടിയെന്നു കോടതി ചൂണ്ടികാട്ടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഹനമോഷണ കേസിൽ പതിമൂന്നു വയസുകാരന് ഏഴു വർഷം തടവ്
09:57 PM Nov 23, 2020 | Deepika.com