ഏപ്രിൽ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃതശരീരങ്ങളാണ് യഥാർഥ അവകാശികളെ കണ്ടെത്താൻ കഴിയാതെയും സംസ്കാര ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാതേയും ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരങ്ങൾ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസും അറിയിച്ചു.
നൂറുകണക്കിന് ശരീരങ്ങൾ ഇതിനകം ഹാർട്ട് ഐലൻഡിൽ സംസ്കരിച്ചതായി മേയർ ബിൽ ഡി ബ്ലാസിയൊ അറിയിച്ചു. പാൻഡമിക്ക് പൂർണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളിൽ തന്നെ മൃതശരീരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു.
ഏപ്രിൽ ഒന്നിന് 1,941 മരണമാണ് ന്യൂയോർക്കിൽ മാത്രം സംഭവിച്ചത്. ഹാർട്ട് ഐലൻഡിൽ കൂട്ടമായി മൃതശരീരങ്ങൾ അടക്കം ചെയ്തു എന്ന വാർത്തവന്നതോടെ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി.
മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറഞ്ഞത് 6,500 ഡോളറാണെന്നു ന്യൂയോർക്ക് സ്റ്റേറ്റ് ഫൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ പറയുന്നു. നവംബർ 23 ഞായറാഴ്ച വരെ ന്യൂയോർക്കിൽ 278956 കോവിഡ്19 ബാധിതരും 19537 മരണവും സംഭവിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ