സർഗാത്മകതയും സൂക്ഷ്മ നിരീക്ഷണപടുത്വവും അത്ഭുതപ്പെടുത്തുന്ന പ്രകൃതിസൗന്ദര്യ ബോധവും കൊണ്ട് ഛായഗ്രാഹക രംഗത്തെ വാഗ്ദാനങ്ങളായി മാറുമെന്ന് പ്രതീക്ഷ നൽകുന്ന പുതുതലമുറയെ കലവറയില്ലാതെ അഭിനന്ദിക്കുന്നൂ എന്ന് ജഡ്ജസ് പ്രസ്താവിച്ചു. നർത്തകിയും കലാകാരിയുമായ ഡോ. ആനീ എബ്രാഹം, പ്രവാസി ചാനൽ സീനിയർ പ്രൊഡ്യൂസർ ജില്ലി വർഗീസ് സാമൂവേൽ, പ്രശസ്ത ഫോട്ടോഗ്രഫർ ജിജു മാത്യൂ, യുഎസ്എ ഏഷ്യാനെറ്റ് ഛായാഗ്രാഹകൻ അരുണ്‍ കോവാട്ട് എന്നിവരാണ് മൂല്യ നിർണയം നിർവഹിച്ചത്.
സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ലിബിൻ ബാബൂ മെക്കാനിക്കൽ എഞ്ചിനിയറായി ന്യൂയോർക്കിൽ ജോലി ചെയ്യുന്നു. ന്യൂയോർക്കിൽ വിവിധ ആർട് എക്സിബിഷനുകളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ ക്യാറ്റ്സ്കിൽ മലഞ്ചെരുവിലെ പാറപ്പുറത്ത് കാമറ സ്ഥാപിച്ച് ലിബിൻ എടുത്ത ചിത്രമാണ് ഒന്നാം സ്ഥാനം സമ്മാനിച്ചത്. അതിമനോഹരമായ പ്രകൃതിയുടെ അനന്തമായ ലാവണ്യത്തിലേക്ക് ഓടിയടുക്കന്ന റോഡും വാഹനവും എന്നൊക്കെയുള്ള ഫോട്ടോ ചാരുതയാണ് ലിബിനെ അവാർഡിന്റെ നെറുകയിലെത്തിച്ചത്.
മേപ്പിൾ ഇലയുടെ അമൂർത്തമായ കണ്ണീർ കണം എന്ന പോലെ വ്യാഖ്യാനിക്കാവുന്ന പടമെടുത്താണ് ഫിലഡൽഫിയാ നോർത്ത് ഈസ്റ്റ് സ്കൂളിലെ പതിനൊന്നാം ക്ലാസുകാരി ഹനാ ജോണ്‍ കിരീടമണിഞ്ഞത്. വയലിൻ, കീബോർഡ് മ്യൂസിക്കുകളിലും ഹനാ പ്രവീണയാണ്.
സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥനം നേടിയ ടോം ഫിലിപ് കാനഡയിലെ ഒണ്ടേറിയോയിലെ നയാഗ്രാഫാൾസിൽ നായാഗ്രാ കോളജിലെ വിദ്യാർഥിയാണ്. ഫണ്ഠില്ലിലെ സെന്റ് ജോണ്‍സ് കണ്‍സർവേഷൻ ഏരിയായിൽ ഹൈക്കിംഗ് വേളയിൽ ക്ലിക്ക് ചെയത് തടാകവും നീന്തുന്ന പക്ഷിയും എന്ന ചിത്രമെടുത്താണ് അവാർഡ് കൊയ്തത്.
ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനമണിഞ്ഞ ജോയൽ തോമസ് ജോർജ് പ്രീമെഡ് വിദ്യാർഥിയാണ്. പെൻസിൽ വേനിയയിലെ ബെൻസേലമാണ് സ്വദേശം. ബക്ക്സ് കൗണ്ടിയിലെ ഫയർ ഫൈറ്റർ വോളണ്ടിയറാണ്. ഡ്രോയിംഗ് ഡിസൈനിംഗ് എന്നിവയും ഫോട്ടോ ഗ്രഫിക്കൊപ്പം ഹോബിയാണ്. വീടിനടുത്തുള്ള പുഴയുടെയും പാറയുടെയും മരങ്ങളുടേയും സീൻ പകർത്തിയതിനാണ് സമ്മാനം ലഭിച്ചത്.
സീനിയർ വിഭാഗത്തിലെ മൂന്നാം സമ്മാനം അൻസു നെല്ലിക്കാലാ നേടി. പുഴയും പാലവും സൂര്യ വെളിച്ചവും ഇഴ ചേർന്ന് മനോഹരമായി നീർപരപ്പിൽ പ്രതിബിംബമൊരുക്കുന്ന മനോഹര ദൃശ്യമാണ് അൻസു പകർത്തിയത്. കോളജ് വിദ്യർഥിനിയാണ്. മറ്റു കലായിനങ്ങളിൽ പരിശീലനം തുടരുന്നു.
ജൂനിയർ വിഭാഗത്തിൽ മൂന്നാം സമ്മാനങ്ങൾ സ്കൂൾ വിദ്യാർഥികളായ പ്രാണയാ നായരും കോശി ജോണ്‍ തലയ്ക്കലും ചൂടി. ഇലയും സൂര്യ കിരണങ്ങളും ആകാശവും മേഘക്കീറും ഉമ്മവയ്ക്കുന്ന ദൃശ്യം കോശി തലയ്ക്കൽ പകർത്തി. ഇലപൊഴിയും കാലത്തിലേയ്ക്ക് നിപതിയ്ക്കാൻ ഇനിയും സമയമായില്ലെന്ന് സൂര്യനെ നോക്കി സംഘം ചേർന്ന് പ്രാർഥനാ നിരതരാകുന്ന ഇലകളുടെ നിറപ്പൊലിമയാണ് പ്രണയാ നായർ ഒപ്പിയെടുത്തത്.
ശിശുദിനത്തോടനുബന്ധിച്ചു നടന്ന സൂം സമ്മേളനത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി, തോമസ് ചാഴികാടൻ എംപി, മുതിർന്ന പത്ര പ്രവർത്തകൻ ജോർജ് കള്ളിവയൽ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. മാധവൻ നായർ,വിൻസന്റ് ഇമ്മാനുവേൽ എന്നിവരായിരുന്നു ക്യാഷ് അവാർഡുകൾ സ്പോണ്സർ ചെയ്തത്. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസ്സും സമ്മാനിച്ചു. ലെജിസ്ലേച്ചർ ഡോ. ആനി പോൾ അദ്ധ്യക്ഷയായിരുന്നു. ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ്, ലാനാ പ്രസിഡന്റ് ജോസൻ ജോർജ്, പ്രശസ്ത നിരൂപ്കൻ പ്രൊഫ. കോശി തലയ്ക്കൽ, ജനനി പത്രാധിപർ ജെ. മാത്യൂ സാർ, പ്രശസ്ത പത്രപ്രവർത്തകൻ ജിൻസ്മോൻ സക്കറിയാ എന്നിവർ അനുമോദിച്ചു പ്രസംഗിച്ചു.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ