ട്രാൻസ്ജൻഡറായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ; കോടതിയിൽ നാടകീയ രംഗങ്ങൾ

05:16 PM Nov 20, 2020 | Deepika.com
മയാമി, ഫ്ലോറിഡ: ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട ഭാര്യ കേരിയെ (39) കുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറൂഡാസൂസയെ (27) പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 18 നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലടക്കാൻ മയാമി ഡേഡ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കോടതിയിൽ എത്തിയ പ്രതി കരഞ്ഞുകൊണ്ടാണ് ജഡ്ജിയുടെ വിധി കേട്ടത്.

ദമ്പതികൾ താമസിച്ചിരുന്ന ഡൗൺടൗണിലെ (മയാമി) ഹൈ- റൈസ് അപ്പാർട്ട്മെന്‍റിൽ നവംബർ 17 നു രാവിലെയാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും ഭർത്താവും തമ്മിൽ തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലും തുടർന്ന് കൊലപാതകത്തിലേക്കും കലാശിക്കുകയായിരുന്നു. തർക്കം തുടങ്ങിയപ്പോൾ, നിങ്ങളെക്കാൾ നല്ലൊരാളെ എനിക്ക് കിട്ടും എന്നു ഭാര്യ പറഞ്ഞതാണ് ഭർത്താവിനെ പ്രകോപിച്ചത്.നിരവധി തവണ കുത്തി പരുക്കേൽപ്പിച്ച ശേഷം പ്രതി തന്നെ പോലീസിൽ വിളിച്ചു വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന കേരിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ഭർത്താവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്കുവേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട കേരി. ആന്‍റി ട്രാൻസ്ജൻഡർ വയലൻസിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മദിനം ആചരിക്കുന്നതിനു ദിവസങ്ങൾ മാത്രമുള്ളപ്പോൾ (നവംബർ 20 ന്) നടന്ന ഈ കൊലപാതകം ഞങ്ങളെ നടുക്കികളഞ്ഞതായി സംഘടനാ നേതാക്കൾ പറഞ്ഞു. 2020 ൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന 37-ാമത്തെ ട്രാൻസ്ജൻഡറാണ് കേരി.

റിപ്പോർട്ട്: പി.പി.ചെറിയാൻ