കാൻസസ്: എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ശിക്ഷിക്കപ്പെട്ട ലിസ മോൺഗോമറിയുടെ (43) വധശിക്ഷ ഡിസംബർ എട്ടിന് നടപ്പാക്കുമെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു.
2004 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കാൻസസിലുള്ള വീട്ടിൽ നിന്നും വാഹനത്തിൽ മിസേറിയിലുള്ള കൊല്ലപ്പെട്ട ബോബി ജെ. സ്റ്റിനെറ്റിനെ (23) വീട്ടിൽ മോൺഗോമറി എത്തുകയായിരുന്നു. വീട്ടിൽ കയറിയ മോൺഗോമറി ബോബിയെ കടന്നാക്രമിച്ചു. ബോധരഹിതയായ ബോബിയുടെ വയർ കത്തി ഉപയോഗിച്ചു കീറി. ഇതിനിടയിൽ ബോധം തിരിച്ചു കിട്ടിയ ബോബി ഇവരുമായി മൽപിടുത്തം നടത്തി. ഒടുവിൽ മോൺഗോമറി കഴുത്ത് ഞെരിച്ചു ബോബിയെ കൊലപ്പെടുത്തി ഉദരത്തിൽ നിന്നും കുഞ്ഞിനെ എടുത്തു രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. 2004 ഡിസംബർ 16 ന് ഇവർക്കു വധശിക്ഷ വിധിച്ചിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. മാനസിക വിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചില്ല.
1953 ജൂൺ 19 നായിരുന്നു അമേരിക്കയിൽ അവസാനമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗർഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതിയുടെ വധശിക്ഷ ഡിസംബറിൽ
07:45 PM Oct 19, 2020 | Deepika.com