ദുബായ് : ദുബായിലെ നിരവധി പാർപ്പിട കേന്ദ്രങ്ങളിലെ വീട്ടുവാടകയിൽ വൻ കുറവുണ്ടാകുന്നതായി റിപ്പോർട്ട് . 2020 പകുതി കഴിഞ്ഞതോടെ 20 ശതമാനം വരെ വാടക കുറഞ്ഞതായാണ് ഈ രംഗത്തെ പ്രമുഖ കന്പനികൾ നൽകുന്ന സൂചന.
വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തടയുന്നതിന് നിലവിലുള്ള താമസ സ്ഥലങ്ങളുടെ വാടക ഗണ്യമായി കുറക്കുന്നതിന് റിയൽ എസ്റ്റേറ്റ് ഉടമകൾ തയ്യാറാകുന്നു എന്നതാണ് നിലവിലെ അവസ്ഥ . ഇതോടെ പല സ്ഥലങ്ങളിലും 21 ശതമാനം വരെ വാടകയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ് സ്പോർട്സ് സിറ്റിയിൽ 20 ശതമാനം കുറഞ്ഞപ്പോൾ, ദുബായ് ലാൻഡിൽ 18 ശതമാനവും, ദി ഗ്രീൻസ്, ദി വ്യൂസ് എന്നിവിടങ്ങളിൽ 15 ശതമാനമാണ് വാടക കുറഞ്ഞിരിക്കുന്നത്.
ജുമേറ ലേക്ക് ടവേഴ്സ്, റീം മിറാ, ദി വില്ല, ദി സ്പ്രിംഗ്സ്, ദി മിഡോസ്, ജുമേര വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലും ഗണ്യമായ കുറവാണ് വാടകയിൽ വരുത്തിയിരിക്കുന്നത്. കോവിഡ് സൃഷ്ട്ടിച്ച സാഹചര്യം മൂലം വരുമാനത്തിൽ വന്ന കുറവും ഭാവിയിലെ അപ്രതീക്ഷിത സാഹചര്യങ്ങളും മുൻപിൽ കണ്ടാണ് ജനങ്ങൾ കൂടുതൽ സാന്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന ഇടങ്ങൾ തേടിപ്പോകുന്നതെന്നാണ് റിയൽ എസ്റ്റേറ്റ് കന്പനിയുടെ വിലയിരുത്തൽ. എന്നാൽ ആഗോളവ്യാപകമായി ജോലികൾ വെട്ടിക്കുറയ്ക്കുന്പോൾ മറ്റു നാടുകളിൽ നിന്നുമുള്ളവർ യുഎഇയിൽ തൊഴിൽ തേടിയെത്തുമെന്നും അതോടെ സാഹചര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷ.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായിലെ പാർപ്പിട കേന്ദ്രങ്ങളിലെ വീട്ടുവാടകയിൽ വൻ കുറവ്
12:20 AM Oct 15, 2020 | Deepika.com