ഒഹായോ: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഇരട്ടകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഒഹായോ ഹെൽത്ത് ആന്റ് ഹ്യുമൻ സർവീസസ് ഡിപ്പാർട്ട്മെന്റ്. ഒഹായോ റിവർ സൈഡ് മെത്തഡിസ്റ്റ് ആശുപത്രിയിൽ രക്തസ്രാവവുമായാണ് അമാന്റാ ഫൈൻ ഫ്രോക്ക് എത്തിയത്. ഇരട്ട കുട്ടികളെ പ്രസവിക്കുന്നതിനാവശ്യമായ യാതൊരു സൗകര്യവും ആശുപത്രി അധികൃതർ ചെയ്തില്ല എന്ന് അമാന്റാ പറഞ്ഞു. മാത്രമല്ല പ്രസവിച്ച കുട്ടികളുടെ ജീവൻ സംരക്ഷിക്കാൻ ആരും തയാറായില്ല എന്നും അവർ പറഞ്ഞു.
ആശുപത്രിയിൽ എത്തിയ അമാന്റയുടെ ആദ്യ കുഞ്ഞിനു ജന്മം നൽകുന്പോൾ സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും എത്തിയില്ല. കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നതായും കുട്ടിയെ താൻ മാറോടണച്ചു പിടിച്ചുവെന്നും അമാന്റാ പറഞ്ഞു. തുടർന്ന് ആദ്യ കുട്ടിയേക്കാൾ വലിപ്പമുള്ള രണ്ടാമത്തെ കുഞ്ഞും, പ്രസവിക്കുന്പോൾ കരഞ്ഞിരുന്നതായും എന്നാൽ ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും ഇവർ പറഞ്ഞു.
പ്രസവിക്കുന്പോൾ 22 ആഴ്ചയും അഞ്ചു ദിവസവും വളർച്ചയുണ്ടായിരുന്ന കുട്ടികൾക്ക് ആവശ്യമായ മെഡിക്കൽ കെയർ ലഭിച്ചിരുന്നുവെങ്കിൽ ഇരുവരെയും നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഇവർ പറഞ്ഞു. 2017 ൽ നടന്ന സംഭവത്തിൽ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് ഡിപ്പാർട്ട്മെന്റ് ആശുപത്രിക്കെതിരെ അന്വേഷണത്തിനുത്തരവിട്ടത്. സംഭവത്തിൽ സിവിൽ റൈറ്റ്സ് ലംഘനമോ, ആശുപത്രി അധികൃതരുടെ ഭാഗത്തു വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് അമാന്റാ പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇരട്ടകുട്ടികൾ ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രിക്കെതിരെ അന്വേഷണം
12:09 AM Oct 02, 2020 | Deepika.com