മക്ക: ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സിബിഐ പ്രത്യേക കോടതി വിധി ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഐസിഎഫ് നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അഞ്ച് നൂറ്റാണ്ടിന് മുന്പ് നിർമ്മിക്കുകയും നാനൂറ് വർഷത്തോളം മുസ്ലിംകൾ ആരാധന നിർവഹിക്കുകയും ചെയ്തു പോന്ന ബാബറി മസ്ജിദ് ദീർഘകാലത്തെ ഗൂഢാലോചനക്ക് ശേഷം ആസൂത്രിതമായാണ് 28 വർഷം മുന്പ് തകർക്കപെട്ടത്. നിരവധി കലാപങ്ങളാണ് നാട്ടിൽ ഈ ലക്ഷ്യത്തിനായി ഹൈന്ദവ ഫാസിസം നടത്തിയത്.
മസ്ജിദ് തകർക്കുന്നതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും ഗൂഢാലോചനയും നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലിബർഹാൻ കമ്മീഷനും മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടു നൽകി ഉത്തരവിട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും കണ്ടെത്തിയതാണ്. എന്നിട്ടും തെളിവുകളുടെ അഭാവം പറയുന്ന വിധികർത്താക്കളുടെ താൽപര്യങ്ങൾ ഒരിക്കലും രാജ്യത്തിന് ഗുണകരമാവില്ലെന്നും ഐസിഎഫ് അഭിപ്രായപ്പെട്ടു. രാജ്യം കാവി വൽക്കരിക്കപെട്ടപ്പോൾ ജനങ്ങളുടെ ഏക പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നുവെങ്കിൽ അടുത്ത കാലത്ത് വന്ന ഒട്ടുമിക്ക വിധികളും ഫാസിസത്തിന് കീഴ്പ്പെടുന്നതായിരുന്നു.
സ്വാതന്ത്രാനന്തര ഭാരതത്തിൽ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിന്റെ വരൾച്ചക്ക് അവരുടേതായ പങ്ക് നിർവഹിച്ചിട്ടുണ്ട് രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര മൂല്യങ്ങൾക്കും പരിഗണന നൽകാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങൾ കാറ്റിൽ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഐസിഎഫ് നാഷണൽ കമ്മിറ്റി പറഞ്ഞു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
ബാബറി മസ്ജിദ് തകർത്ത കേസ്: ജൂഡീഷ്യറിയുടെ വിശ്വാസ്യത തകർത്തു
11:02 PM Oct 01, 2020 | Deepika.com