പാം സ്പ്രിംഗ്സ് (കലിഫോർണിയ): ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിൽ എച്ച്ഐവി രോഗം പൂർണമായും മാറിയ ആദ്യ രോഗി തിമോത്തി റെ ബ്രൗണ്‍(54) കലിഫോർണിയ പാം സ്പ്രിംഗിസിൽ അന്തരിച്ചു. ബർലിൻ പേഷ്യന്റ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1990 ലാണ് തിമോത്തിക്ക് എച്ച്ഐവി ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയത്. 2006 ൽ ലുക്കീമിയ സ്ഥിരീകരിച്ചു. 2007, 2008 വർഷങ്ങളിൽ മറ്റൊരു രോഗിയിൽ നിന്നും സ്റ്റെം സെൽ ട്രാൻസ് പ്ലാന്റ് ലഭിച്ചതോടെ എച്ച്ഐവിയും ലുക്കീമിയയും അപ്രത്യക്ഷമായി.
എച്ച്ഐവി നെഗറ്റീവായതിനുശേഷം ഒരിക്കൽ പോലും പിന്നീടുള്ള പരിശോധനയിൽ എച്ച്ഐവി പോസിറ്റീവായിരുന്നില്ല. എച്ച്ഐവി പൂർണമായും മാറുന്ന രോഗമാണെന്ന് തിമോത്തി ആദ്യമായി തെളിയിച്ചതായി കലിഫോർണിയ യൂണിവേഴ്സിറ്റി എയ്ഡ്സ് സ്പെഷ്യലിസ്റ്റ് സ്റ്റീവൻ ഡീക്സ് അഭിപ്രായപ്പെട്ടു.
അടുത്തിടെയായി ലുക്കീമിയ തിമോത്തിയിൽ വീണ്ടും പ്രത്യക്ഷമായി. മരണം കാൻസർ മൂലമാണെന്ന് ഡോക്ടർമാർ പറയുന്നു. എച്ച്ഐവി വിദഗ്ധ ടീം അംഗങ്ങൾ ഉൾപ്പെടുന്ന ഇന്റർ നാഷനൽ എയ്ഡ്സ് സൊസൈറ്റി തിമോത്തിയുടെ മരണം നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചുവെങ്കിലും ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്നിട്ടാണ് ബ്രൗണ്‍ മരണത്തിന് കീഴടങ്ങിയതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
തിമോത്തി ബ്രൗണ്‍ അന്തരിച്ചു; എച്ച്ഐവിയെ കീഴ്പ്പെടുത്തിയ ആദ്യ രോഗി
10:55 PM Oct 01, 2020 | Deepika.com