ഇന്ത്യാനപോലിസ്: പത്തൊന്പതാം വയസിൽ ദമ്പതികളെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിനകത്തിട്ടു കത്തിക്കുകയും ചെയ്ത കേസിൽ ടെക്സസിൽ നിന്നുള്ള ക്രിസ്റ്റഫർ ആൻഡ്രെ വയൽവറുടെ (40) വധശിക്ഷ ഫെഡറൽ ജയിലിൽ നടപ്പാക്കി.
1999 ജൂൺ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതിമാരായ ടോഡും (26), സ്റ്റേയ്സി ബാഗ്‍ലെയും (28) ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ഇവരുടെ കാറിൽ ക്രിസ്റ്റഫർ, ബ്രാൻണ്ടൻ എന്നിവരെ കൂടാതെ മറ്റു രണ്ടു ചെറുപ്പക്കാരും യാത്ര ചെയ്തിരുന്നു. ഫോർട്ട്ഹുഡിലെ വിജനമായ സ്ഥലത്ത് എത്തിയതോടെ ക്രിസ്റ്റഫർ ദമ്പതിമാർക്കു നേരെ തോക്കു ചൂണ്ടി. ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണം തട്ടാനായിരുന്നു പദ്ധതി. സ്റ്റേയ്സിയുടെ വിവാഹമോതിരം പ്രതികൾ കൈക്കലാക്കിയശേഷം ക്രിസ്റ്റഫർ ഇരുവർക്കും നേരെ നിറയൊഴിച്ചു. തുടർന്ന് കാറിനു തീകൊളുത്തി കടന്നു കളഞ്ഞുവെങ്കിലും പ്രതികളെല്ലാം ഉടൻതന്നെ പോലീസ് പിടിയിലായി.
ക്രിസ്റ്റഫറിനും ബ്രണ്ടനും വധശിക്ഷ വിധിച്ചു. മറ്റു പ്രതികൾക്കു ജയിൽ ശിക്ഷയും. ബ്രണ്ടന്‍റെ വധശിക്ഷയ്ക്കുള്ള ദിവസം നിശ്ചയിച്ചിട്ടില്ല. കുറ്റകൃത്യം നടത്തുമ്പോൾ ക്രിസ്റ്റഫന് 19 വയസായിരുന്നു പ്രായമെന്നു പ്രതിഭാഗം അറ്റോർണിമാർ വാദിച്ചു. ഇവരുടെ വാദഗതി കോടതി നിരാകരിച്ചു.
ഫെഡറൽ ഗവൺമെന്‍റ് വധശിക്ഷ പുനഃരാരംഭിച്ചതിനുശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരനാണ് ക്രിസ്റ്റഫർ.
റിപ്പോർട്ട്: പി.പി.ചെറിയാൻ
പത്തൊന്പതാം വയസിൽ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
05:44 PM Sep 25, 2020 | Deepika.com