"കരിപ്പൂരിനും നീതി വേണം' ഐസിഎഫ് ബഹുജനസംഗമം നടത്തി

08:05 PM Sep 21, 2020 | Deepika.com
മക്ക: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതികൃതരുടെ അവഗണക്കെതിരെ ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി ബഹുജന സംഗമം നടത്തി.

മലബാറിന്‍റെ വികസനകുതിപ്പിന് വേഗത നൽകിയ കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തന മികവിലും രാജ്യത്തെ പ്രധാന എയർപോർട്ടുകളോടൊപ്പം നില കൊള്ളുകയാണ്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് കരിപ്പൂരിനെയാണെന്നതു തന്നെയാണ് ഈ എയർപോർട്ടിന്‍റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുന്നത്. എന്നാൽ കാലാകാലങ്ങളിലായി കരിപ്പൂർ എയര്‍പോര്‍ട്ടിനെ തകർക്കാൻ വിവിധ തലങ്ങളിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതായി ബഹുജനസംഗമം അഭിപ്രായപ്പെട്ടു.

അടുത്തിടെ നടന്ന അപകടത്തിന്‍റെ മറവിൽ വിമാനത്താവളത്തിന്‍റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു. രാജ്യത്തിന് ഏറ്റവും വരുമാനം നേടിത്തരുന്ന വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ സ്വകാര്യ കമ്പനികൾക്കുവേണ്ടി തടസപ്പെടുത്തുകയാണ് തല്പര കക്ഷികളെന്നും സംഗമം കുറ്റപ്പെടുത്തി. മലബാറിലെ കാർഷിക വ്യാവസായിക മേഖലകളിലെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നത് കരിപ്പൂർ കാർഗോ സർവീസുകൾ മുഖേനയാണ്. വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താറുമാറാവുന്നതോടെ മലബാറിലെ സാമ്പത്തിക രംഗം കൂടി തകരുന്ന സാഹചര്യമുണ്ടാവുമെന്ന് സംഗമം ഉദ്ഘാടനം ചെയ്‌ത എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ അഭിപ്രായപ്പെട്ടു.

ഐസിഎഫ് കാമ്പയിനോടാനുബന്ധിച്ചു സോഷ്യൽ മീഡിയ പ്രചാരണം, പേഴ്സണൽ കാമ്പയിൻ, ഓൺലൈൻ പ്രൊട്ടസ്റ്റ് വാൾ, കേന്ദ്ര സര്‍ക്കാറിന് ഒരു ലക്ഷം ഇമെയില്‍ സന്ദേശം എല്ലാ ഗൾഫ് രാജ്യങ്ങളിലും "സേവ് കരിപ്പൂർ മൂവ്" തുടങ്ങിയ പരിപാടികളും നടക്കും. എംഡിഎഫ് പ്രസിഡന്‍റ് കെ.എം.ബഷീർ. ഐസിഎഫ് ജിസി സെക്രട്ടറി ശരീഫ് കാരശേരി, വി.കെ. റൗഫ് ,അസ് ലം പാലത്ത്, കബീർ കൊണ്ടോട്ടി, മുജീബ് എ ആർ നഗർ, സയ്യിദ് ഹബീബ് അൽ ബുഖാരി, ബഷീർ എറണാകുളം, മൻസൂർ പള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു, സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ