കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടുത്ത അധ്യാപക ക്ഷാമം നേരിടുന്ന വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക വിമാനം സർവീസ് നടത്തുവാൻ നീക്കം. കൊറോണ വ്യാപനത്താൽ ഈജിപ്റ്റ് അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വ്യോമ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് 3,500 ഓളം അധ്യാപകരാണ് അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. നേരത്തെ തന്നെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ അധ്യാപകരുടെ ഒഴിവുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് കൊറോണ പ്രതിസന്ധി ഉടലെടുത്തത്. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി ടുണീഷ്യ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നും പുതിയ റിക്രൂട്ടുമെൻറുകൾ നടത്തിയെങ്കിലും ഭൂരിപക്ഷം പേർക്കും കുവൈറ്റിൽ എത്തുവാൻ കഴിഞ്ഞിരുന്നില്ല.
അഹ്മദി വിദ്യാഭ്യാസ ജില്ലയിൽ 900 അധ്യാപകരും ജഹ്റ വിദ്യാഭ്യാസ ജില്ലയിൽ 400 അധ്യാപകരും ഹവല്ലി വിദ്യാഭ്യാസ ജില്ലയിൽ 700 അധ്യാപകരും ഫർവാനിയ വിദ്യാഭ്യാസ ജില്ലയിൽ 450 അധ്യാപകരുമാണ് അവധിയിൽ നിന്നും മടങ്ങി വരാനുള്ളത്. അതിനിടെ അധ്യാപകരെ എത്തിക്കുവാൻ സ്പെഷ്യൽ വിമാന സർവീസുകൾ നടത്തുവാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പുമായും ആരോഗ്യ വകുപ്പുമായും ചർച്ചകൾ നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മടങ്ങിവരുന്ന അധ്യാപകർ സ്വന്തം നിലയിൽ 14 ദിവസം ഹോട്ടലിൽ ക്വാറന്ൈറൻ പ്രവേശിക്കണം. വിസാ കാലാവധി കഴിഞ്ഞ അധ്യാപകർക്ക് രാജ്യത്തേക്ക് മടങ്ങുവാൻ ആവശ്യമായ സൗകര്യങ്ങൾ നൽകുവാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും അൽ ജരീദ പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അധ്യാപക ക്ഷാമം: വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക വിമാനം സർവീസ് നടത്തും
11:20 PM Sep 17, 2020 | Deepika.com