ലേക്ക്കൗണ്ടി (ഷിക്കാഗോ): മോട്ടോർ സൈക്കിളിൽ ഹോണ്ട കാർ വന്നിടിച്ചതിനെ തുടർന്ന് ഇടതു കാൽമുട്ടിനു താഴെ മുറിച്ചു കളയേണ്ടി വന്ന മധ്യവയസകന് 16 മില്യണ്‍ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായി. ലേക്ക്കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ സംഖ്യ അംഗഭംഗം വന്ന കേസ്സിൽ വിധിച്ചതെന്ന് സെപ്റ്റംബർ 14 തിങ്കളാഴ്ച ലോ ഫേം അറിയിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് 2018 ജൂണ്‍ 14 നായിരുന്നു. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ടിം വാൽഷി (56)ന്റെ മോട്ടോ സൈക്കിളിൽ പതിനെട്ടുകാരനായ പോർട്ടറുടെ പുതിയ ഹോണ്ടാ കാർ നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു. കാർ ഡീലർ ഫില്ലിലെ ജീവനക്കാരനായ പോർട്ടർ ടെസ്റ്റ് ഡ്രൈവിംഗ് നടത്തുന്നതിനിടയിലായിരുന്നു അപകടം.
അപകടത്തിൽ ഇടതുകാൽ തകർന്ന ടിം വാൽഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കുകയും ഇടതുകാലിന്റെ മുട്ടിനു താഴെ വെച്ചുമുറിച്ചു കളയുകയുമായിരുന്നു. കാറോടിച്ചിരുന്ന പോർട്ടർ ട്രാഫിക് വയലേഷനിൽ കുറ്റകാരനാണെന്ന് കണ്ടെത്തുകയും കമ്യൂണിറ്റി സർവീസും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ടിം വാൽഷിനുവേണ്ടി വാദിച്ച സാൽമി ലോ ഫേമാണ് സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നത്. ഗർണി മുള്ളർ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു പോർട്ടർ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മോട്ടോർസൈക്കിൾ അപകടത്തിൽ കാൽ നഷ്ടപ്പെട്ട മധ്യവയസകന് 16 മില്യണ്‍ ഡോളർ നഷ്ടപരിഹാരം
08:55 PM Sep 15, 2020 | Deepika.com