കുവൈറ്റ്സിറ്റി : കരിപ്പൂർ വിമാന ദുരന്തം ഉണ്ടായ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തിയ ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടിയെ ജെസിസി കുവൈറ്റ് ആദരിക്കും.
കൊണ്ടോട്ടി, മേലങ്ങാടി സ്വദേശിയായ സമീർ മിനിട്ടുകൾക്കകം മഴയെയും കൊറോണ എന്ന പകർച്ചവ്യാധിയെയും വകവയ്ക്കാതെ ദുരന്തമുഖത്തേക്ക് എത്തി നേരം പുലരുവോളം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തികച്ചും മാനുഷത്വപരവും ധീരവും അഭിനന്ദനാർഹവുമാണെന്ന് കമ്മിറ്റി വിലയിരുത്തി.
ഇപ്പോൾ ഹോം ക്വാറന്‍റൈനിൽ കഴിയുന്ന ഇദ്ദേഹം തിരിച്ചു കുവൈറ്റിലേക്ക് മടങ്ങി വരുന്ന മുറക്ക് വിപുലമായ പരിപാടികളോടെ ആദരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജെസിസി മിഡിൽ-ഈസ്റ്റ് കമ്മിറ്റി പ്രസിഡന്‍റ് സഫീർ പി ഹാരിസ്, കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ വഹാബ് എന്നിവർ അറിയിച്ചു.
ലോകതന്ത്രിക് ജനതാദൾ(LJD) പാർട്ടി സംസ്ഥാന കമ്മിറ്റിയും, പാർട്ടിയുടെ നാട്ടിലെ പ്രവാസി സംഘടനയായ ജെപിസിസിയും (JPCC), സമീറിന്‍റെ ക്വാറൻറ്റൻ കഴിയുന്ന മുറക്ക് അദ്ദേഹത്തെ ആദരിക്കും.
സമീർ, ജെസിസി-കുവൈറ്റിന്‍റെ കേന്ദ്രകമ്മിറ്റി മുതൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. സാൽമിയ, ഡയറ്റ് കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സമീർ കഴിഞ്ഞ ഫെബ്രുവരി മാസാവസാനമാണ് വാർഷിക അവധിക്കായി നാട്ടിലേക്ക് പോയത്. കൊറോണ മൂലമുണ്ടായ യാത്രാവിലക്കുകളിൽ കുടുങ്ങി തിരിച്ചു വരവ് സാധ്യമാകാതെ നീണ്ടുപോകുകയായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: മിഷാൽ, മിസ്‌ന, മിൻഹ.
റിപ്പോർട്ട്: സലിം കോട്ടയിൽ
സമീർ കൊണ്ടോട്ടിയെ ജെസിസി കുവൈറ്റ് ആദരിക്കും
07:23 PM Aug 13, 2020 | Deepika.com