റിയാദ്: ചുട്ടുപൊള്ളുന്ന സൗദിയുടെ മണ്ണിൽ ഇശലിന്റെ മഴ വർഷിച്ച് ഫോക്കസ് ദമാം ഈദിന്റെ രണ്ടാം രാവ് അവിസ്മരണീയമാക്കി. ഖുർആൻ പാരായണം, പ്രസംഗം, തക്ബീർ ധ്വനി, മാപ്പിള പാട്ട്, ഇസ്ലാമിക ഗാനം തുടങ്ങിയ വിവിധ പരിപാടികൾ ഇശൽ രാവിന് മിഴിവേകി. അഷറഫ് കക്കോവിന്റെ ഖിറാഅത്തും മുനീർ ഹാദിയുടെ തക്ബീർ ധ്വനികളോടെയും തുടക്കം കുറിച്ച സർഗസന്ധ്യ വൈകുന്നേരം നാലിന് ആരംഭിച്ച പ്രോഗ്രാം രാത്രി പതിനൊന്ന് വരേ നീണ്ടുനിന്നു.
ഓമന മക്കൾക്ക് പ്രവാസ കാലഘട്ടത്തെ വിരസ ഓർമ്മകളാകേണ്ടിയിരുന്ന അനുഗ്രഹീത പെരുനാൾ സുദിനം ഓർമ്മചെപ്പുകളിൽ എന്നെന്നും ഓർത്തെടുക്കാൻ ഒരുപിടി വർണശബളങ്ങളായ മനോഹര നിമിഷങ്ങൾ സമ്മാനിച്ച ഫോക്കസ് ദമാം തുടർന്നും സാമൂഹിക സാസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും ക്രിയാത്മകമായ ഇടപെടലുകളും നടത്തേണ്ടതുണ്ടെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡൻറ് യൂസുഫ് തോട്ടശ്ശേരി ഈദ് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു .
സൂം മാധ്യമത്തെ ഉപയോഗപ്പെടുത്തി സ്വന്തം വീടിന്റെ അകത്തളങ്ങളെ വേദിയാക്കി കുരുന്നുകളടക്കം പ്രായഭേദമന്യേ ഇശൽ രാവിൽ പങ്കാളികളായപ്പോൾ കൊറോണ തീർത്ത പരിമിതികളെ അതിജയിച്ച് ഈദ് സുദിനത്തെ ധന്യമാക്കിയ സംതൃപ്തിയായിരുന്നു ഏവരിലും.
മുഹമ്മദ് മുനീർ, അൻഷാദ് കാവിൽ, ഷിയാസ് മീന്പറ്റ, സുനീർ എംപി, വഹീദുദ്ധീൻ, സമീഹ് ഹംസ, അബ്ദുള്ള ,നസീം അബ്ദുറഹ്മാൻ, നൗഷാദ് പിപി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി .
ഫോക്കസ് പുറത്തിറക്കുന്ന ഇ മാഗസിനെ നസീമുസബാഹ് പരിചയപ്പെടുത്തി. ഓഗസ്റ്റ് 10ന് മുന്പ് focusdammamksa@gmail.com എന്ന മെയിൽ ഐഡിയിലേക്ക് സ്വന്തം സൃഷ്ടികൾ അയച്ചാൽ യോഗ്യമായവ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സ്നേഹത്തിന്റെയും സഹനത്തിന്റെയും പെരുനാൾ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരെയും ചേർത്ത് പിടിച്ചു പരിപാടിമുന്നോട്ട് കൊണ്ടുപോവാൻ പിന്നിൽ പ്രവർത്തിച്ചഫോക്കസിന്റെ മുഴുവൻ പ്രവർത്തകരേയും മുജീബുറഹ്മാൻ കുഴിപ്പുറം അഭിനന്ദിച്ചു.
ഫോക്കസ് ദമാം ഇശൽ രാവ് സംഘടിപ്പിച്ചു
09:14 PM Aug 05, 2020 | Deepika.com