വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ്. ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ് ട്വീറ്റ് ചെയ്തത്. സ്കൂൾ തുറന്നില്ലെങ്കിൽ കൂടുതൽ വിദ്യാർഥികളുടെ മരണം ക്ഷണിച്ചു വരുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
സ്കൂൾ തുറക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു നെറ്റിസണ് രംഗത്തെത്തി. മഹാമാരി ജനങ്ങളുടെ ജീവനും പൊതുജനാരോഗ്യത്തിനും ഭീഷണിയായി തുടരുന്നതിനിടെ സ്കൂൾ തുറക്കണമെന്നത് ഇതിനോടുള്ള ട്രംപിന്റെ ഗൗരവ കുറവാണെന്ന് നെറ്റിസണ്‍സ് ആരോപിച്ചു. സ്കൂൾ തുറക്കുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും അതു ട്രംപിന്റെ റേറ്റിംഗ് വർധിപ്പിക്കുന്നതിനിടയാക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
മാത്രമല്ല അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നത്, പരിശോധനകൾ വർധിപ്പിച്ചതു കൊണ്ടാണെന്നും ട്രംപ് പറയുന്നു.
സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കെ ഇന്ത്യാനയുൾപ്പെടെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കേണ്ടതിന്റെ അവസാന തീരുമാനം മാതാപിതാക്കളുടേതാണെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രു കൂമൊ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി നിർത്തുന്നതു കൂടുതൽ മരണം ക്ഷണിച്ചു വരുത്തും: ട്രംപ്
09:09 PM Aug 05, 2020 | Deepika.com