കുവൈറ്റ് സിറ്റി: നാലുമാസത്തെ ഇടവേളയ്ക്കുശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വാണിജ്യ വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചു.വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും അമേരിക്കയിലും യൂറോപ്പിലും ചികിത്സക്കായി പോകുന്ന നിരവധി സ്വദേശികളുമാണ് ഇന്നു പുലര്‍ച്ചേ മുതല്‍ യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയത്.
യാത്ര ചെയ്യുന്നവര്‍ ആരോഗ്യ ഇൻഷ്വറൻസ് പോളിസി എടുക്കുകയും കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽ നിന്നാണ് വിമാന സർവിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ ഈ ടെർമിനലുകൾ അണുവിമുക്തമാക്കിയിരുന്നു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തിൽ 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ് ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.
കുവൈറ്റിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം . വിമാന ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല. അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയിൽ കൊണ്ടുപോകാം.
രണ്ടാം ഘട്ടം 2021 ഫെബ്രുവരി ഒന്നിനും മൂന്നാം ഘട്ടം 2021 ഓഗസ്റ്റ് ഒന്നിനും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽനിന്നും വാണിജ്യ വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചു
08:17 PM Aug 01, 2020 | Deepika.com