കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

05:57 PM Aug 01, 2020 | Deepika.com
ലോകരാഷ്ടങ്ങളെയെല്ലാം പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്തെ ഉദ്വേഗത്തിന്‍റെ മുൾ മുനയിൽ നിർത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് കൊറോണ വൈറസിന്‍റെ അതിരൂക്ഷമായ കടന്നാക്രമണം. അപ്രതീക്ഷിതമായ വൈറസിന്‍റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ട്രംപ് ഭരണ കൂടം ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ അൽപം വൈകിയാണെങ്കിലും സ്വീകരിച്ചിരിക്കുന്നത്.

ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ്‌ എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് . അവിടെനിന്നും കൊടുങ്കാറ്റു കണക്കെ മറ്റു പല ലോക രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ച മാരകമായ ഈ വൈറസ് അവിടെയെല്ലാം ശവ കൂമ്പാരങ്ങൾ ഉയര്ത്തി. ലക്ഷകണക്കിന് ജീവിതങ്ങൽ വൈറസിന്റെ കരാള ഹസ്തങ്ങൾക്കിടയിൽ കിടന്ന് ജീവനോ മരണത്തിനോ വേണ്ടി പോരാടുന്നു .

നഗ്ന നേത്രങ്ങള്ക്ക് അദൃശ്യമായ അതിസൂക്ഷ്മ വൈറസുകള് നാം അധിവസിക്കുന്ന പരിസരങ്ങളിൽ തന്നെ പ്രവര്ത്തന നിരതമാണെന്നുളള യാഥാര്ത്ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ജീവനെ പോലും അമ്മാനമാടാൻ കൊറോണ വൈറസുകള് പര്യാപ്തമാണ്. ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനു സാമൂഹിക അകലം പാലിക്കൽ ,മാസ്കുകൾ ഉപയോഗിക്കുക ,അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കുക ശുചിത്വം പാലിക്കുക പരിസര മലിനീകരണം ഒഴിവാക്കുക , ഇടവിട്ടുളള വൈദ്യപരിശോധനകൾ, ആവശ്യാനുസരണം ലഭ്യമായിക്കൊണ്ടിരിക്കുന്ന ഔഷധങ്ങൾ സ്വീകരിക്കുക എന്നതെല്ലാം അനിവാര്യമാണ്. രോഗം നമ്മെ കീഴടക്കുന്നതിന് അവസരം നല്കുന്നതിനു മുന്പ് പ്രതിരോധ മാർഗങ്ങളും നിതാന്ത ജാഗ്രതയുമാണ് അപകടകാരികളായ വൈറസിനെ തുരത്തുന്നതിനുള്ള പ്രധാന ആയുധങ്ങളായി നാം സ്വീകരിക്കേണ്ടത് .

മാരകമായ കൊറോണ വൈറസുകൾക്ക് നമ്മുടെ നശ്വരമായ ശരീരത്തെ മാത്രമേ ആക്രമിച്ചു കീഴടക്കാനാകൂ. ഇതിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ മനുഷ്യ മനസിൽ സൃഷ്ടിക്കുവാൻ കഴിയുന്ന വൈറസുകൾ വിവിധ രൂപത്തിൽ, ഭാവത്തിൽ, സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്നു. മദ്യം, മയക്കു മരുന്ന്, സ്വവർഗ വിവാഹം, വിവാഹ ബന്ധം വേർപെടുത്തൽ എന്നിവ ഇവയിൽ ചിലതു മാത്രമാണ്.

ലോക സൃഷ്ടിയുടെ ആരംഭത്തിൽ എദൻ തോട്ടത്തിൽ സുഖ സുന്ദര ജീവിതം നയിച്ചിരുന്ന ആദിമ മാതാപിതാക്കളായ ആദം- ഹവ്വാ ദമ്പതിമാരുടെ ജീവിതത്തില് നുഴഞ്ഞു കയറിയത് സര്പ്പമെന്ന വൈറസായിരുന്നു. ഈ വൈറസിന്‍റെ ആക്രമണത്തില് തകര്ത്തെറിയപ്പെട്ടത് ദൈവവും മനുഷ്യനും തമ്മില് നിലനിന്നിരുന്ന അനശ്വര ബന്ധമാണ്. ലോകാരംഭത്തിൽ തന്നെ വിജയഭേരി മുഴക്കിയ വൈറസിന്‍റെ ജൈത്രയാത്ര ആധുനിക കാലഘട്ടത്തിലും അഭംഗുരം (അനസ്യൂതം) തുടരുന്നു.

മദ്യവും മയക്കുമരുന്നും എന്ന മാരകമായ വൈറസ് എത്ര കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് തകർത്ത് തരിപ്പണമാക്കിയത്. എത്രയെത്ര വ്യക്തി ജീവിതങ്ങളെയാണ് ഇതു മരണത്തിന്‍റെ പിടിയിലേക്ക് അനായാസം വലിച്ചിഴച്ചത്.

സ്വവർഗ വിവാഹം എന്ന വൈറസ് പരമ്പരാഗത വിവാഹമെന്ന സങ്കല്പത്തെ കടപുഴകിയെറിഞ്ഞില്ലേ ? വിവാഹം എന്ന പരിശുദ്ധ കൂദാശയിലൂടെ സാന്തന പുഷ്ടിയുളളവരായി തീരുവിൻ എന്ന ദൈവീക കല്പന ലംഘിക്കുന്നതിനല്ലേ ഈ വൈറസ് പ്രേരണ നല്കുന്നത്. ലോകത്തെമ്പാടും അമേരിക്കയിലെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ വൈറസിന്‍റെ ആധിപത്യം ആഴത്തിൽവേരൂന്നിയിരിക്കുന്നു

ജീവിതാന്ത്യം വരെ നിലനില്ക്കേണ്ട,അനശ്വരമായി കാത്തുസൂക്ഷിക്കേണ്ട ദാമ്പത്യ ബന്ധത്തെ ഡിവേഴ്‌സ്‌ എന്ന വൈറസ് ആക്രമിച്ചു കീഴടക്കുന്നത് നിർവികാരികതോടെയല്ലേ പലരും നോക്കികാണുന്നത് .മറ്റുപോംവഴികളൊന്നുമില്ലാതെ ചില മാതാപിതാക്കളും മതനേതാക്കന്മാരിൽ ചിലരെങ്കിലും ഇതിനു മൗനാനുവാദം നൽകുന്നു .നിസാര കാര്യങ്ങൾക്കു പിണങ്ങിയും തമ്മിൽ തല്ലിയും വിട്ടുവീഴ്ച മനോഭാവമോ, വിനയമോ സ്നേഹത്തിന്‍റെ ഒരു കണികപോലും പ്രകടിപ്പിക്കാതെ പരിപാവനമായ ദാമ്പത്യ ബന്ധം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതു സാധാരണ സംഭവമായി മാറിയിട്ടില്ലേ ?വിവാഹബന്ധം വേർപെടുത്തലിന്‍റെ മാനസിക സംഘർഷത്തിനിടയിൽ ചെയ്തു കൂട്ടുന്ന ക്രൂരതകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നില്ലേ ?

മാതാപിതാക്കളുടെ വിവാഹത്തിന്‍റെ നല്ല മാതൃകകൾ പിന്തുടരേണ്ട യുവതലമുറ നിയന്ത്രണങ്ങൾ ഇല്ലാതെ ഡേറ്റിംഗ് എന്ന ആധുനിക വൈറസിന് കീഴടങ്ങുബോൾ ധാർമിക അധഃപതനവും മൂല്യച്യുതിയും ഫണം വിടർത്തിയാടുന്ന ഒരു സമൂഹ സൃഷ്ടിയല്ലേ ഇതിലൂടെ ജന്മമെടുക്കുന്നത് ? ഇതിന്‍റെ ദുരവ്യാപകമായ അനന്തര ഫലങ്ങള് എന്താണെന്ന് പ്രവചിക്കാനാകുമോ ?

കതിർ മണ്ഡപത്തില് നിറഞ്ഞ മനസോടെ മംഗല്യസൂത്രവും ചാർത്തി, വലതു കരം പിടിച്ചുയർത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത സംസ്കാരങ്ങളിൽ ജനിച്ചുവളർന്ന യുവ മിഥുനങ്ങൾ ചുരുങ്ങിയ സമയത്തിനുളളിൽ പരസ്പരം സംതൃപ്തരാകാതെ പുതിയ മേച്ചില് പുറങ്ങള് തേടി പോകുന്നത് കാണുമ്പോൾ അവരെ സ്വാധീനിച്ചിരിക്കുന്നതു ഏതുതരം വൈറസ്‌ ആണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.സ്വാർത്ഥത എന്ന വൈറസ് എന്നല്ലാതെ എങ്ങനെയാണ്‌ അതിനെ അഭിസംബോധന ചെയ്യുക?

മുകളില് ചൂണ്ടി കാണിച്ച വൈറസുകളുടെ കൂട്ടായ ആക്രമണത്തിന് വിധേയനാകേണ്ടിവന്ന ജീവിതത്തിനുടമയായിരുന്നു ജ്ഞാനികളിൽ ജ്ഞാനിയും, ഇസ്രായേലിന്‍റെ സുവർണകാലഘട്ടത്തിലെ മഹാനായ രാജാവുമായി അറിയപ്പെട്ടിരുന്ന സോളമൻ .സോളമന്‍റെ ജ്ഞാനവും അതിശ്രേഷ്ഠ വ്യക്തിത്വവും മഹിമയുമെല്ലാം വെളള പാച്ചലിൽ മണൽ തിട്ടകണക്കെ വൈറസുകളുടെ ആക്രമണത്തിൽ ഒലിച്ചു പോയി. ശ്രേഷ്ഠമായിരുന്ന ജീവിതം അശുദ്ധയിലേക്കും ജഡാഭിലാക്ഷങ്ങളിലേക്കും മദ്യപാനത്തിലേക്കും വലിച്ചെറിയപ്പെട്ടു.

ജഡീകോല്ലാസത്തിനുവേണ്ടി പുറം ജാതികളിൽ നിന്ന് ധാരാളം സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ദുഷ്ട വൈറസുകൾ അമ്മാനമാടിയ സോളമന്‍റെ ജീവിതം അതിദയനീയ അന്ത്യത്തിലേക്ക് നയിക്കപ്പെട്ടതായി ചരിത്രം സാക്ഷിക്കുന്നു.

സ്വവർഗാനുരാഗം എന്ന വൈറസ് ബാധിച്ച സൊദോം ഗോമോറ എന്നീ സുവർണ നഗരങ്ങളുടെ സർവനാശം ചരിത്ര താളുകളിൽ കറുത്ത ലിപികളില് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

അപകടകാരികളായ വൈറസുകളെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഇവയുടെ ആക്രമണത്തെ അതി ജീവിച്ച എത്രയോ മഹാത്മാരുടെ ചരിത്രം ആവേശയും പ്രത്യാശയും നല്കുന്നു. പൂർവ പിതാവായ ജോസഫിനെ പൊന്തിഫേറിന്‍റെ ഭാര്യയുടെ രൂപത്തിൽ വ്യഭിചാരമെന്ന വൈറസ് ആക്രമിക്കുവാന് ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായി ഉറച്ചു നിന്നു, വിശ്വാസത്തിനും ജീവിത വിശുദ്ധിക്കും വിശ്വസ്തതയ്ക്കും വേണ്ടി ധീരതയോടെ പോരാടി വിജയം കണ്ടെത്തിയത് അനുകരണീയ മാതൃകയായി അവശേഷിക്കുന്നു.

മനുഷ്യരാശിക്കു കോവിഡ് 19 എന്ന മഹാമാരി ഏല്പിക്കുന്നതിനേക്കാൾ എത്രയോ പതിന്മടങ്ങു ഭീകരമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വൈറസുകൾ ഏല്പിക്കുന്ന ദുരന്തങ്ങൾ!