റിയാദ്: അനുദിനം രോഗമുക്തരുടെ എണ്ണം കൂടി വരുന്ന സൗദിയിൽ ബുധനാഴ്ച 2945 പേർക്ക് കൂടി രോഗമുക്തിയായി. ഇതോടെ രോഗമുക്തരുടെ എണ്ണം 272590 ആയി. 27 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 2816 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
സൗദിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1759 പേർക്ക് മാത്രമാണ്. ഇത് ജൂണിനുശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രോഗബാധയാണ്. രോഗമുക്തരുടെ എണ്ണം കൂടി വരികയും പുതിയ രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്നത് നല്ല സൂചനകളായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
റിയാദിൽ ബുധനാഴ്ചയും 11 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ജിദ്ദ (8), മക്ക (1), ദമ്മാം (2), മദീന (1), ഹൊഫൂഫ് (1), ഹഫർ അൽ ബാത്തിൻ (1), വാദി ദവാസിർ (1), മഹായിൽ (1) എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങൾ സംഭവിച്ചത്.
ഹൊഫുഫിൽ 194 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മക്കയിൽ 122 പേർക്കും റിയാദിൽ 108 പേർക്കും പുതുതായി രോഗബാധയുണ്ടായി.
ഹജ്ജിന്റെ ആത്മാവായ അറഫാ ദിനം ഇന്നാണ്. വെള്ളിയാഴ്ചയാണ് ബക്രീദ് പെരുന്നാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ സമാധാനപൂർണമായ ഹജ്ജിന്റെ രണ്ടാം ദിനമായ ഇന്ന് തീർത്ഥാടകർ അറഫാ മൈതാനിയിൽ ഒത്തുകൂടി. വൈകുന്നേരം സൂര്യാസ്തമയത്തോടെ ഒരു രാവ് കഴിച്ചുകൂട്ടുന്നതിനായി അവർ മുസ്ദലിഫയിലേക്ക് നീങ്ങും. തീർത്ഥാടകാരിൽ കൊവിഡ് രോഗബാധ പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഹജ്ജ് മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷത്തിലധികം തീർഥാടകർ ഒരുമിച്ചു കൂടുന്ന അറഫാ സംഗമത്തിന് ഇത്തവണ 10,000 പേർക്ക് മാത്രമാണ് കൊവിഡ് നിയന്ത്രണങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ളത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദിയിൽ രോഗമുക്തരുടെ എണ്ണത്തിൽ വർധന; ചികിത്സയിലുള്ളത് 41205 പേർ മാത്രം
10:31 PM Jul 30, 2020 | Deepika.com