കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈറ്റ് ഒരുക്കി അയക്കുന്ന ചാർട്ടർ വിമാനം വെള്ളിയാഴ്ച പറന്നുയരും. വൈകുന്നേരം 5.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 163 പേർ നാടണയും. പ്രമുഖ എയർലൈൻ കന്പനിയായ ജസീറ എയർവേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത് .
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ ചാർട്ടർ വിമാനം കൂടിയാണിത് മുഴുവൻ യാത്രക്കാർക്ക് പൂർണമായും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത് . യാത്രക്കാർക്കുള്ള പിപിഇ കിറ്റുകളും എയർപോർട്ടിൽ ടീം വെൽഫെയർ വോളണ്ടിയർമാർ സൗജന്യമായി വിതരണം ചെയ്യും.
ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയാറാക്കിയത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ചാർട്ടർ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നു. ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകാൻ മുന്നോട്ടു വന്ന മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയിദ്ധീൻ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വെൽഫെയർ കേരള കുവൈറ്റ് സൗജന്യ ചാർട്ടർ വിമാനം വെള്ളിയാഴ്ച പറന്നുയരും
09:05 PM Jul 16, 2020 | Deepika.com