ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരി വ്യാപകമായതിനെത്തുടർന് കോളേജുകളിൽ നേരിട്ട് ഹാജരായി പഠനം നടത്താൻ കഴിയാതെ ഓണ്‍ലൈൻ വിദ്യാഭ്യാസത്തെ പൂർണമായും ആശ്രയിക്കേണ്ടി വരുന്ന വിദേശ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടരാൻ അനുമതി നിഷേധിക്കുന്ന ഉത്തരവ് പിൻവലിച്ച ട്രംപ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ക്രിസ്ത്യൻ ഗ്രൂപ്പുകൾ. ഉത്തരവിനെതിരെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികളും റാലികൾ സംഘടിപ്പിച്ചിരുന്നു
ക്രിസ്ത്യൻ മിഷനറി കൊയലേഷൻ, ഇന്റർ വാഴ്സിറ്റി ക്രിസ്ത്യൻ ഫെലോഷിപ്, കൗണ്‍സിൽ ഓഫ് ക്രിസ്ത്യൻ കോളേജസ് ആൻഡ് യൂണിവേഴ്സിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
തീരുമാനം സർക്കാർ പിൻവലിച്ചതായി ഫെഡറൽ ജഡ്ജ് അലിസണ് ബറോഗ് അറിയിച്ചു. നേരത്തെ സർക്കാർ നീക്കത്തിൽ യുഎസ് ഫെഡറൽ ഏജൻസികൾക്കെതിരെ കോടതിയിൽ കേസുമായി നിരവധി സംസ്ഥാനങ്ങളും ഹാർവാർഡ് യൂണിവേഴ്സിറ്റിയും മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യും രംഗത്തെത്തിയിരുന്നു. ഈ മാർഗ നിർദ്ദേശങ്ങൾ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൂർണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കിൽ രാജ്യം വിടണമെന്നാണ് വിദ്യാർഥികൾക്ക് യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്.
നിലവിൽ ഓണ്‍ലൈൻ ക്ലാസുകൾ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാർഥികൾ ഒന്നുകിൽ രാജ്യം വിടുകയോ അല്ലെങ്കിൽ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവർ നിർദ്ദേശിക്കുന്നു.
ക്ലാസുകൾ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഗസ്റ്റിൽ തുടങ്ങാനിരിക്കുന്നള്ള ഫാൾ സെമസ്റ്ററിനുള്ള വിദ്യാർഥികളുടെ വിസ അനുവദിക്കില്ലെന്നും ഐസിഇ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
2018-19 അക്കാദമിക വർഷത്തെ കണക്കുകൾ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാർഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്. ചൈനയിൽ നിന്നാണ് കൂടുതൽ വിദ്യാർഥികൾ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നിൽ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നിൽ. 44.7 ബില്യണ്‍ ഡോളറാണ് വിദേശ വിദ്യാർഥികളിലൂടെ അമേരിക്കയിലെത്തുന്നത്. യൂണിവേഴ്സിറ്റികളുടെ സാന്പത്തിക ശ്രോതസ് നിന്ന് പോകുമോ എന്ന ഭയം അധികാരികളെയും ഭയപെടുത്തിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വിദേശ വിദ്യാർഥികളെ തുടരാൻ അനുവദിച്ച തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യൻ ഗ്രൂപ്പുകൾ
08:54 PM Jul 16, 2020 | Deepika.com