പാംബീച്ച് (ഫ്ളോറിഡ): ചുട്ടു പൊള്ളുന്ന വെയിലിൽ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസുള്ള കുട്ടി. ഒടുവിൽ സംഭവ സ്ഥലത്തു പോലീസ് എത്തിചേർന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കുന്പോൾ കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി.
ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വെല്ലിംഗ്ടണ് ഗ്രീൻ ഷോപ്പിംഗ് മാളിന്റെ മുൻവശത്തുള്ള കാർ പാർക്കിംഗിലാണ് കാറിനുള്ളിൽ കരയുന്ന കുട്ടി വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ കുട്ടികളുടെ സീറ്റിൽ ബെൽറ്റിട്ട നിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകർത്തു കുട്ടിയെ പോലീസ് പുറത്തെടുത്തു. പാംബീച്ച് കൗണ്ടി ഫയർ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി.
ഇതേ സമയം, ഷോപ്പിംഗിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയിൽ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറിൽ ഇരുത്തിയതെന്ന് മാതാവ് പറഞ്ഞുവെങ്കിലും പോലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റു ചെയ്തു ചൈൽഡ് നെഗ്ലറ്റിന് കേസെടുത്തു.
കിഡ്സ് ആന്റ് കാർസ് ഓർഗിന്റെ കണക്കനുസരിച്ചു അമേരിക്കയിൽ 1990 മുതൽ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണ് ഫോർട്ട് ലോഡർ ഡെയ്ലിൽ നിന്നും ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ അകപ്പെട്ട് രണ്ടു വയസുകാരി; കുട്ടിയെ തനിച്ചാക്കി പോയതിന് മാതാവ് അറസ്റ്റിൽ
11:50 PM Jul 15, 2020 | Deepika.com