കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും മാർച്ച് പകുതി മുതൽ ജൂലൈവരെയായി ഒരു ലക്ഷത്തി അറുപത്തി അയ്യായിരം വിദേശികൾ യാത്രയായതായി സിവിൽ ഏവിയേഷൻ അറിയിച്ചു. 1,049 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാർ രാജ്യത്ത് നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്. ഇവരിൽ അധികവും ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് നാട്ടുകാരാണ്. തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ എംബസികളിൽ നിന്നുള്ള അഭ്യർഥനകൾ മാനിച്ചാണ് വിമാന സർവീസുകൾക്ക് അനുമതി നൽകിയത്.
ഓഗസ്റ്റ് ഒന്ന് മുതൽ കുവൈറ്റിൽ നിന്നും വാണിജ്യ വിമാന യാത്ര പുനരാരംഭിക്കുന്നതോടെ തിരിച്ചു പോകുന്ന യാത്രക്കാരുടെ എണ്ണം ഇനിയും ഇരട്ടിയോളം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജി സിഎ അധികൃതർ വ്യക്തമാക്കി. അതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന 42 പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കന്പനികളോട് ഉടൻ തന്നെ യാത്രാ ഷെഡ്യൂളുകൾ സമർപ്പിക്കാൻ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ആയിരത്തോളം വിമാനങ്ങളിലായി 165,206 വിദേശികൾ നാടണഞ്ഞു
11:44 PM Jul 15, 2020 | Deepika.com