കുവൈറ്റ് സിറ്റി : സർക്കാർ കരാറുകൾക്ക് സമാനമായി സ്വകാര്യമേഖലയിലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഗ്യാരണ്ടി സംവിധാനം നടപ്പിലാക്കാൻ പദ്ധതികൾ രൂപീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
പുതിയ നിർദ്ദേശ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഓരോ ജോലിക്കാരനും 250 ദിനാർ ഡെപ്പോസിറ്റ് നിർബന്ധമാക്കും. തൊഴിലുടമയോ കന്പിനിയോ രാജ്യം വിട്ടാലും നിക്ഷേപത്തിന്റെ ഗുണഫലം തൊഴിലാളിക്ക് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. അതോടൊപ്പം തൊഴിൽ വകുപ്പിന് ലഭിച്ച പരാതികൾ കമ്മീഷൻ അന്വേഷിക്കുകയും സ്പോണ്സറെ വിളിക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
തൊഴിലാളികൾക്ക് ശന്പളം നൽകിയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകോപനത്തോടെ കന്പിനികളുടെ ഫയലുകൾ റദ്ദ് ചെയ്യുകയും ക്രിമിനൽ കോടതിയിലേക്ക് കേസുകൾ റഫർ ചെയ്യുകയും ചെയ്യും. ഇത്തരം നടപടികൾ രാജ്യത്ത് തൊഴിൽ സുരക്ഷ കൈവരിക്കുവാനും വിസ ട്രേഡിംഗ് ഇല്ലാതാക്കുവാനും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. കോവിഡിന്റെ പാശ്ചാത്തലത്തിൽ സ്വകാര്യമേഖലയിലെ തൊഴിലാളികളിൽ നിന്നും വ്യാപക പരാതികളാണ് ഉയർന്നു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വന്ന പരാതികളിൽ ഭൂരിഭാഗവും മാർച്ച് മാസം മുതൽ ശന്പളം നൽകാത്തതോ നഷ്ടപരിഹാര ഇഷ്യുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് മാൻപവർ അതോറിറ്റി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഗ്യാരണ്ടി സംവിധാനം ഏർപ്പെടുത്താൻ ആലോചന
11:33 PM Jul 15, 2020 | Deepika.com