ജിദ്ദ: കോവിഡ് രോഗ ബാധിതനായി അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ഹുസൈൻ പെരുന്പലം രോഗം ഭേദമായി നാട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിലാണ് ഹുസൈയിന്‍ സീറ്റ് ലഭിച്ചത്. കൂടെ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയർ അബ്ദുൽ ഗഫാർ കൂട്ടിലങ്ങാടിയുണ്ട്.
ജൂണ്‍ രണ്ടിനാണ് കഠിനമായ ശ്വാസം മുട്ടലിനെ തുടർന്ന് ഹുസൈൻ ജിദ്ദയിലെ ’ഐഎംസിയിൽ അഡ്മിറ്റായത്, പിന്നീട് നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ചയിലധികം വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന ഹുസൈന് ഐഎംസിയിൽ മികച്ച പരിചരണമാണ് ലഭിച്ചത്.
റൂമിൽ കൂടെ താമസിച്ചിരുന്നവർക്കും രോഗ ബാധയുണ്ടായിരുന്ന സാഹചര്യത്തിൽ ജൂണ്‍ 27 ന് ഡിസ്ചാർജ് കാലാവധി ആയിട്ടും താമസ സ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ബന്ധുക്കൾ സോഷ്യൽ ഫോറത്തിന്റെ സഹായം തേടുകയായിരുന്നു. വെന്റിലേറ്ററിലെ ചികിത്സയ്ക്കുശേഷം പേശികൾക്കുണ്ടായ ബലക്ഷയം മൂലം ദിനചര്യകൾക്ക് പോലും പരസഹായം ആവശ്യമായ നിലയിലായിരുന്നു ആ സമയത്ത് ഹുസൈന്. അതിനാൽ ഫോറം പ്രവർത്തകർ അനുയോജ്യമായ താമസ സ്ഥലം കണ്ടെത്തുകയും കൂടെ നിന്ന് പരിചരിക്കാനായി വോളണ്ടിയറെ ഏർപ്പെടുത്തുകയും ചെയ്തു.
ആവശ്യമായ രേഖകൾ കണ്ടെത്താതിരുന്നതിനാൽ നാമ മാത്രമായ തുകയാണ് സർവീസ് ആനുകൂല്യങ്ങളായി തുടക്കത്തിൽ ലഭിച്ചതെങ്കിലും പിന്നീട് കന്പനി പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെട്ട് ആശയ വിനിമയം നടത്തിയതോടെ ആനുകൂല്യങ്ങൾ പൂർണമായും നൽകാൻ കന്പനി സന്നദ്ധമാവുകയായിരുന്നു. പിന്നീട് സോഷ്യൽ ഫോറം പ്രവർത്തകർ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് വിമാനത്തിൽ സീറ്റ് ലഭ്യമാക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിൽ എല്ലാ കാര്യത്തിനും മുന്നിൽ നിന്ന് സഹായിച്ച ഉറ്റ ബന്ധുവും നാട്ടുകാരനായ മുജീബ് കാക്കാമൂലക്കും, കൂടപ്പിറപ്പിനെ പോലെ പരിഗണിച്ച് ധൈര്യസമേതം കൂടെനിന്ന് സാന്ത്വനവും പരിചരണവും നൽകിയ സോഷ്യൽ ഫോറത്തിനും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും, തുണയായ നാട്ടുകാരെയും ബന്ധുക്കളെയും നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ തുണയായി; ഹുസൈൻ പെരുന്പലം നാട്ടിലേക്ക് മടങ്ങി
11:17 PM Jul 15, 2020 | Deepika.com