ഒരു പതിറ്റാണ്ടുകാലത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇടവകയ്ക്ക് ഈ നേട്ടം കൈവരിയ്ക്കാനായത്. സൂം വഴിയായി നടത്തിയ വിശുദ്ധ ബലിയ്ക്കുശേഷം റവ. ഫാ. സാജോ പുതുശേരി ഇടവക ജനങ്ങളെ ഈ സന്തോഷവാർത്ത അറിയിക്കുകയും ഇതിനുവേണ്ടി പ്രവർത്തിച്ച ട്രസ്റ്റിമാർക്കും, പാരീഷ് കൗണ്‍സിലിനും, ഫൈനാൻസ് കണ്‍സിലിനും ഇടവകയിലേ ഓരോ അംഗങ്ങൾക്കും നന്ദി പറയുകയും ചെയ്തു. സ്വന്തമായി ഒരു ദേവാലയം എന്ന പദ്ധതിക്കുവേണ്ടി റവ. ഫാ. സാജോ പുതുശേരിയുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഇടവകജനങ്ങൾ പാരീഷ് കൗണ്‍സിൽ പാസാക്കിയ പ്രമേയത്തിലൂടെ നന്ദി പ്രകാശിപ്പിച്ചതായി സെൻറ് മദർ തെരേസ കാത്തലിക്ക് ചർച്ച് പി ആർ ഓ, നോബിൾ അഗസ്റ്റിൻ അറിയിച്ചു.
കാൽഗറിയുടെ ഹൃദയഭാഗമായ ഗ്ലെൻ ബ്രൂക്കിൽ അഞ്ഞൂറോളം ആളുകൾക്ക് ഒരേ സമയം ആരാധിക്കുവാനുള്ള സൗകര്യങ്ങളുള്ള ദേവാലയവും അതോടൊപ്പം കോണ്‍ഫ്രൻസ് ഹാൾ, കിച്ചണ്‍, ഡേ കെയർ സെൻറർ, ജിംനേഷ്യം, ഓഫീസ് മുറികൾ, ക്ലാസ് മുറികൾ, വിശാലമായ പാർക്കിംഗ് ലോട്ട് തുടങ്ങിയ സൗകര്യങ്ങളുൾപ്പെടെ മൊത്തം നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണ് ഇടവകയ്ക്കു സ്വന്തമായത്.
ചരിത്രം
ആതുര സേവനത്തിൻറെയും കാരുണ്യത്തിന്റെയും ആൾ രൂപമായി അഗതികൾക്കും രോഗികൾക്കും വേണ്ടി സ്വജീവിതം സമർപ്പിച്ച വിശുദ്ധ മദർ തെരേസയുടെ ധന്യ നാമത്തിൽ സ്ഥാപിതമായ ഈ സമൂഹത്തിന് ഒന്നര ദശാബ്ദക്കാലത്തെ ചരിത്രമാണുള്ളത്. കാനഡയിലെ മിസിസാഗാ രൂപതയുടെ കീഴിൽ വരുന്ന ആൽബർട്ട പ്രോവിൻസിലെ കാൽഗരിയിൽ ഇടവകയിൽ ഇന്ന് നാനൂറോളം കുടുംബങ്ങളാണുള്ളത്. 2010 ജൂണ്‍ അഞ്ചിന് ഷിക്കാഗോ രൂപതയുടെ ഭാഗമായ ഒരു കാത്തലിക്ക് മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ കാനഡയിലെ മിസിസാഗ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റ അവസരത്തിൽ ഇതിനെ ഒരു ഇടവകയായി ഉയർത്തുകയും റവ. ഫാ. സാജോ പുതുശേരിയെ വികാരിയായി നിയമിക്കുകയുമായിരുന്നു.
400 കുടുംബങ്ങളിൽനിന്നുമായി ഏകദേശം 2000 അംഗങ്ങളാണ് ഇടവകസമൂഹത്തിലുള്ളത്. ആത്മീയ കാര്യങ്ങളിലെന്നതു പോലെതന്നെ മറ്റു മേഖലകൾക്കും പ്രാധാന്യം കൊടുക്കുന്ന സഹകരണ മനോഭാവമുള്ള സമൂഹമാണിത്. അംഗങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന സ്വന്തമായ ഒരു ദേവാലയം വർഷങ്ങളായി ആഗ്രഹിക്കുകയും അതു സാധ്യമാക്കുവാനായി 2013ൽ ഒരു ബിൽഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഫാ. സാജോ പുതുശ്ശേരി ഇടവക സമൂഹത്തിന്റെ ഡയറക്റ്ററായി ചുമതലയേറ്റതോടെ അംഗങ്ങൾക്ക് പതിവായി ഞായറാഴ്ച ആരാധനയും മറ്റുള്ള ആത്മീയ ആവശ്യങ്ങളും മുടങ്ങാതെ ലഭ്യമായി. മിഷൻ ഹൗസ് സ്വന്തമാക്കിയതോടെ ഇടദിവസങ്ങളിലും വിശുദ്ധ കുർബ്ബാനയും ആരാധനയും സാധ്യമാവുകയും ചെയ്തു. ആത്മീയ കാര്യങ്ങളോടൊപ്പം മറ്റുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. കുടുംബ സംഗമങ്ങളും, മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള സെമിനാറുകളും, സമ്മർ യൂത്ത് ക്യാന്പുകളും സജീവമായി നടന്നുവരുന്നു. വികാരിയുടെ മേൽനോട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സേവകർ കാറ്റക്കിസം, യൂത്ത് മൂവ് മെൻറ്, ന്യൂ കമർ സപ്പോർട്ട് ഗ്രൂപ്പ്, നൈറ്റ്സ് ഓഫ് കൊളംബസ്, മാതൃ ജ്യോതി, ചർച്ച് ക്വൊയർ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുന്നു.
കരുതലോടെ ഒരു സമൂഹം
ആരംഭകാലം മുതൽ വിശാലമനോഭാവത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹമായി കാൽഗരി സീറോ മലബാർ കമ്മ്യൂണിറ്റി അറിയപ്പെട്ടു വരുന്നു. കാൽഗരിയിൽ പുതുതായി എത്തുന്നവരെല്ലാം ജാതി, മത, പ്രാദേശിക പരിഗണനകളൊന്നുമില്ലാതെ സമീപിക്കുന്ന ഒരു സ്ഥലമാണ് സീറോ മലബാർ കമ്മ്യൂണിറ്റി. വീടുവിട്ടവർക്ക് വേറൊരു വീടായി ഇത് അനുഭവപ്പെടുന്നു.
വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിൽ വെസ്റ്റേണ്‍ കാനഡയിലുള്ള ഏക ദേവാലയമാണിത്. വിശുദ്ധയുടെ തിരുശേഷിപ്പും ഭക്ത്യാദരപൂർവം ഇവടെ സൂക്ഷിച്ചിട്ടുണ്ട്. ദേവാലയം സ്വന്തമാക്കിയത് ആഘോഷമാക്കുന്നതിനു പകരം കൊറോണ19 ൻറെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുവാനാണ് പാരീഷ് കൗണ്‍സിൽ തീരുമാനമെടുത്തത്. മാർച്ച് ആദ്യവാരം മുതൽ ഒരു ക്രൈസിസ് മാനേജുമെൻറ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുകയും 150 ഓളം കുടുംബങ്ങൾക്ക് ഇതിനോടകം സഹായമെത്തിക്കുകയും ചെയ്തു. കാൽഗരിയിലേക്കു പുതുതായി എത്തുന്നവർ, ജോലി നഷ്ടപ്പെട്ടവർ, നിർദ്ധനർ, അമ്മമാർ, മറ്റുവിധത്തിൽ ഭക്ഷണത്തിനു വിഷമിക്കുന്നവർ എന്നിവർക്കായി കോവിഡ് 19 സഹായ സന്നദ്ധ പ്രവർത്തകർ വേണ്ട സഹായങ്ങൾ എത്തിക്കുന്നു. ഇതിനിടയിലും പുതിയ ദേവാലയത്തിൻറെ വെഞ്ചെരിപ്പിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. ഈ ദേവാലയം കാൽഗരി സിറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും കാൽഗരിയിലും പരിസരത്തുമുള്ള പൊതുജനങ്ങങ്ങൾക്കും ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം