കുവൈറ്റ് സിറ്റി : കുവൈറ്റിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വിശ്വാസികൾക്ക് ജുമാ പ്രാർഥനകൾക്കായി പള്ളികൾ തുറന്ന് കൊടുക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആയിരിത്തിലേറെ പള്ളികളാണ് കർശനമായ ആരോഗ്യ മുൻ കരുതുലുകൾ സ്വീകരിച്ച് പ്രാർഥനക്കായി തുറക്കുന്നത്.
പള്ളിയിൽ പൂർണമായ ശുചിത്വം പാലിക്കാനും വിശ്വാസികൾക്ക് വഴികാട്ടുവാൻ സൈൻ ബോർഡുകൾ സ്ഥാപിക്കാനും വിശ്വാസികൾ തമ്മിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഒൗഖാഫ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. ഖുതുബ ദൈർഘ്യം പത്ത് മിനിറ്റായി ചുരുക്കിയിട്ടുണ്ട്. നമസ്കാരങ്ങൾ പെട്ടന്ന് അവസാനിപ്പിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകി.
ജുമുഅക്ക് അരമണിക്കൂർ മുന്പ് മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുക. പ്രാർഥനക്കായി വരുന്നവർക്ക് ഫേസ് മാസ്കും കൈയുറയും നിർബന്ധമാണ്. നമസ്കാരത്തിനായി വിശ്വാസികൾ മുസല്ല കൊണ്ടുവരണം. 18 വയസിൽ താഴെയുള്ളവരെയും 60 വയസിന് മുകളിലുള്ളവരെയും മസ്ജിദിൽ പ്രവേശിപ്പിക്കില്ല. പള്ളിക്കകത്ത് വിശ്വാസികൾക്കിടയിൽ മുൻഭാഗത്തേക്ക് ഒരു മീറ്ററും വശങ്ങളിലേക്ക് അര മീറ്ററും സാമൂഹിക അകലം പാലിക്കണം. രോഗപ്രതിരോധശേഷി ദുർബലമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരയോ പള്ളിയിൽ പ്രവേശിപ്പിക്കില്ല. അംഗശുദ്ധി പള്ളിയിൽ അനുവദിക്കില്ല. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വിശ്വാസികൾ സ്വയം നിയന്ത്രണങ്ങൾ പുലർത്തുകയും പരസ്പരം സഹകരിക്കുകയും വേണമെന്ന് അധികൃതർ അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ജുമാ പ്രാർഥനക്കായി പള്ളികൾ തുറക്കുന്നു
10:03 PM Jul 14, 2020 | Deepika.com