മസ്കറ്റ്: ഒമാനിൽ തിങ്കളാഴ്ച 2164 കോവിഡ് 19 കേസുകളാണ് ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്തത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത്. ഇതിൽ 592 വിദേശികളും 1572 സ്വദേശികളും ഉൾപ്പെടുന്നു.
രാജ്യത്തി ഇതുവരെ 259 പേരാണ് മരണപ്പെട്ടത്. രോഗികളുടെ എണ്ണം ആകെ 58179 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 519 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 146 പേരാണ് തീവ്ര പരിചരണത്തിലുള്ളത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ രാജ്യത്തിന്റെ തലസ്ഥാനമായ മസ്കറ്റിലുൾപ്പെടെ കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്നു. പൂർണതോതിലുള്ള ഇളവുകൾ ഇല്ലെങ്കിലും ഒട്ടുമിക്ക സ്ഥാപനങ്ങളും കർശന സുരക്ഷാ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. നിലവിലെ സ്ഥിതി ആശങ്കയോടെയാണ് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത ഉന്നതാധികാര സമിതിയായ സുപ്രീം കമ്മറ്റി കാണുന്നത്. കമ്മറ്റിയുടെ തീരുമാനപ്രകാരം ഇന്നലെ മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ വീണ്ടും 30 ശതമാനമായി പരിമിതപ്പെടുത്തി. ഇതിനിടയിൽ ഒമാനിൽ മോഷണ കേസുകൾ വർധിച്ചതായി റോയൽ ഒമാൻ പോലീസ് ഇറക്കിയ കുറിപ്പ് സൂചിപ്പിക്കുന്നു. ജൂണ്‍ മാസത്തിൽ വിവിധ ഗവർണറേറ്റുകളിൽ നിന്നും 83 മോഷണ കേസുകളിൽ നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
റിപ്പോർട്ട്: സേവ്യർ കാവാലം
ഒമാനിൽ തിങ്കളാഴ്ച മാത്രം 2164 കോവിഡ് കേസുകൾ
11:31 PM Jul 13, 2020 | Deepika.com