കുവൈത്ത് സിറ്റി: കഴിഞ്ഞ നാലുമാസമായി കൊറോണ സമയത്ത് വാടക നൽകാൻ ബുദ്ധിമുട്ടിയ താമസകാർക്കെതിരെ കെട്ടിട ഉടമകൾ കേസുകൾ നൽകി. 125 ലേറെ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം കോടതിയിൽ ഫയൽ ചെയ്തത്. ധാരാളം കേസുകൾ ഫയൽ ചെയ്യാൻ കാത്തിരിക്കുകയാണെന്നും കോടതിയുടെ 30 ശതമാനം മാത്രം പ്രവർത്തിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം വർധിക്കുമെന്നും അധികൃതർ അറിയിച്ചു.
കെട്ടിട ഉടമകൾ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ തീരുന്നത് വരെയെങ്കിലും വാടക കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ താമസക്കാരെ ഇറക്കിവിടരുതെന്ന് റിയൽ എസ്റ്റേറ്റ് അസോസിയേഷനും നിരവധി പാർലമെന്റ് അംഗങ്ങളും കെട്ടിട ഉടമകളോട് അഭ്യർഥിച്ചിരുന്നു.
ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും പണം ഇല്ലാതെ കഴിയുന്നവരോടാണ് കഴിഞ്ഞ നാലുമാസത്തെ വാടക ചോദിക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടഞ്ഞ് കിടന്ന വിപണി കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിലാണ് ഭാഗികമായി തുറന്ന് പ്രവർത്തിക്കുവാൻ തുടങ്ങിയത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നിരവധി വിദേശികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ വിപണിയും തൊഴിലും സജീവമാവാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നും വാടകയിളവ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നതിടെയാണ് കെട്ടിട ഉടമകൾ കേസുമായി കോടതിയെ സമീപിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
അപ്പാർട്ട്മെന്റ് വാടക നൽകാത്തതിന് കെട്ടിട ഉടമകൾ കോടതിയിലേക്ക്; നിരവധി പേർ ദുരിതത്തിൽ
11:16 PM Jul 13, 2020 | Deepika.com