ഹൗരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികൾക്കുള്ള കൗണ്ടി ഹാരിസ് കൗണ്ടിയാണെന്നും ഇവിടെ ഇതുവരെ 27600 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായും ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹൈഡൽഗൊ ജൂലൈ 12 ഞായറാഴ്ച ട്വിറ്റ് ചെയ്തു.
രോഗവ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനാൽ ഹൂസ്റ്റണിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നേതാക്കൾ ഗവർണർ ഗ്രോഗ് ഏബെട്ടിനോട് ആവശ്യപ്പെട്ടു.
സ്റ്റേ അറ്റ് ഹോം ഉത്തരവ് മാത്രമല്ല, രോഗികളുടെ എണ്ണം കുറയുന്നതുവരെ കർശനമായ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്ന് കൗണ്ടി ജഡ്ജി പറഞ്ഞു. സാമൂഹിക അകലം സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണമെന്നും ജഡ്ജി നിർദേശിച്ചു. ടെക്സസിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കൗണ്ടി കൂടിയാണ് ഹാരിസ് കൗണ്ടി. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെങ്കിൽ വീണ്ടും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന ഗവർണറുടെ അഭിപ്രായത്തോട് ഹൂസ്റ്റണ്‍ മേയർ സിൽവസ്റ്റർ ടർണർ വിയോജിച്ചു. ഇതു കൂടുതൽ അപകടം സൃഷ്ടിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഹാരിസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണം 27,600 കവിഞ്ഞു
10:56 PM Jul 13, 2020 | Deepika.com