ഇന്‍റർനാഷണൽ വിദ്യാർഥികളെ തിരിച്ചയക്കുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ

07:13 PM Jul 09, 2020 | Deepika.com
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാര്‍ഥികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകണമെന്ന നിർദേശത്തിനു താത്കാലിക സ്റ്റേ ആവശ്യപ്പെട്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യും.

ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോം ലാന്‍റ് സെക്യൂരിറ്റി വകുപ്പിനെതിരെയും ഇമിഗ്രേഷന്‍ ആൻഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റിനെതിരെയും ആണ് പരാതി. ബോസ്റ്റണ്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളെ രാജ്യത്ത് തുടരാനനുവദിക്കാത്ത മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറണമെന്നും
ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നു പരാതിയില്‍ പറയുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആൻഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള ( falll semester) വിദ്യാര്‍ഥികളുടെ വീസ അനുവദിക്കില്ലെന്നും ഐസിഇ പ്രസ്താവനയില്‍ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ