വാഷിംഗ്‌ടൺ:ലോകാരോഗ്യ സംഘടനയില്‍നിന്നും ഓദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക.പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. എന്നാല്‍ തിങ്കളാഴ്ച മുതല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയിലുണ്ടാവില്ലെന്നാണ് ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി.
നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് കൈമാറിയെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയില്‍ നിന്നു പിന്മാറുമെന്ന് പ്രസിഡന്‍റ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വൈറസിനെ നേരിടാന്‍ ഡബ്ല്യുഎച്ച്ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
കോവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ നല്‍കിയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന ബീജിംഗിന്‍റെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സര്‍ക്കാറിന്‍റെ നിര്‍ബന്ധപ്രകാരം കോവിഡ് വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്ക് വര്‍ഷത്തില്‍ 400 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുന്നുണ്ടെന്നും ഇനി അത് മറ്റ് സംഘടനയ്ക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ലോകാരോഗ്യ സംഘടന: അമേരിക്കൻ പിന്മാറ്റം 2021 ജൂലൈ ആറിന്
07:46 PM Jul 08, 2020 | Deepika.com