റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് @ റിയാദ് കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിയവർക്ക് നാടണയാനായി ഇറാം ഗ്രൂപ്പുമായി ചേർന്നൊരുക്കിയ സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനം ആറു പിഞ്ചുകുട്ടികളടക്കം 265 യാത്രക്കാരുമായി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുലർച്ചെ അഞ്ചു മണിക്കാണ് വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചും എല്ലാ മുൻകരുതലുകളോടെയും യാത്രക്കാർക്ക് ഭക്ഷണം നൽകിയുമാണ് സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനസർവീസ് നടത്തുന്നത്. എക്സിറ്റ് വിസയിൽ സൗദി അറേബ്യയിലെ ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദമായ രീതിയിൽ 43 കിലോ ബാഗേജ് അനുവദിച്ചുമാണ് ഇറാം ഗ്രൂപ്പ് ഈ സർവ്വീസുകൾ നടത്തുന്നത്.
കോഴിക്കോട്ടുകാരോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും കോഴിക്കോടൻസിന്റെ ആഥിത്യം സ്വീകരിച്ച് വിമാനത്തിലുണ്ടായിരുന്നു. കോവിഡ് കാല ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോടൻസ് നൽകിയ സൗജന്യ ടിക്കറ്റുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവരും ഈ വിമാനത്തിലുണ്ടായിരുന്നതായി ഇതിന്റെ കോ ഓർഡിനേറ്റർമാരായ ഫൈസൽ പൂനൂർ, അബ്ബാസ് വി കെ, മുനീബ് പാഴൂർ എന്നിവർ അറിയിച്ചു. ഡയാലിസിസ് അടക്കമുള്ള അടിയന്തര വൈദ്യ സഹായം ലഭിക്കേണ്ടവരേയും വിസ കാലാവധി കഴിഞ്ഞിട്ട് ദീർഘകാലമായി സൗദിയിൽ കുടുങ്ങിയവരും ഈ വിമാനത്തിൽ നാടണഞ്ഞു.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള എല്ലാ മാർഗനിർദ്ദേശങ്ങളുമായി കോഴിക്കോടൻസ് ഭാരവാഹികളും സാമൂഹ്യപ്രവർത്തകരായ അഷ്റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട എന്നിവരും ഇറാം ഗ്രൂപ്പിന്റെ ലിജോ ജോയ്, അഹമ്മദ് ഫലാഹ്, ഫൈസൽ കച്ചേരിത്തൊടു എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
റിയാദ് കോഴിക്കോടൻസിന്റെ ചാർട്ടർ വിമാനം കോഴിക്കോട്ടെത്തി
01:35 AM Jul 05, 2020 | Deepika.com