റിയാദ്. ഐസിഎഫ് നാഷണൽ കമ്മിറ്റി ചാർട്ടർ ചെയ്ത റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വ്യാഴാഴ്ച പുലർച്ചെ കരിപ്പൂരിലെത്തി.
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനം ചെയ്ത വന്ദേഭാരത് സർവീസുകൾ നാമമാത്രമായാണ് സൗദിയിൽ നിന്നും കേരളത്തിലേക്ക് നടപ്പാക്കിയത്. വിസ കാലാവധി കഴിഞ്ഞവരും ഗർഭിണികളും കുട്ടികളുമുൾപ്പടെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഐസിഎഫിന്റെ ചാർട്ടേർഡ് വിമാനങ്ങൾ.
ബുധനാഴ്ച വൈകിട്ട് 5.40 ന് റിയാദിൽ നിന്നും പുറപ്പെട്ട ഫ്ളൈ നാസിന്റെ എക്സ് വൈ 345 വിമാനത്തിൽ 165 യാത്രക്കാരാണുണ്ടായിരുന്നത്. 24 കുട്ടികൾ, ഏഴ് ഗർഭിണികൾ അടക്കം അടിയന്തിര സാഹചര്യത്തിൽ നാട്ടിലെത്തേണ്ട 24 സ്ത്രീകൾ, 39 പുരുഷ·ാർ, വിസയുടെ കാലാവധി കഴിഞ്ഞ 44 പേർ, തുടർ ചികിത്സ വേണ്ട 34 രോഗികൾ എന്നിവരാണ് നാടണഞ്ഞത്.
യാത്രക്കാർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾക്കു പുറമെ ഭക്ഷണം, പിപിഇ കിറ്റുകൾ എല്ലാം ഐസി എഫ് സൗജന്യമായി തന്നെ നൽകിയിരുന്നു. നാഷണൽ റിപാർട്രിയഷൻ കണ്‍വീനർ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അബ്ദുസലാം വടകര, അബ്ദുൽറഹീം കോട്ടക്കൽ, ഇഹ്തിഷാം തലശ്ശേരി, ഫൈസൽ മന്പാട്, ഹുസൈൻഅലി കടലുണ്ടി, സ്വാലിഹ് മാട്ടൂൽ, ലുഖ്മാൻ പാഴൂർ, സൈനുദ്ദീൻ കുനിയിൽ, ഷറഫുദ്ദീൻ വാണിയന്പലം തുടങ്ങിയവർ യാത്രക്കാർക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോഴിക്കോട്ടേക്കുള്ള മുന്നാമത്തെ വിമാനം ജൂലൈ ആദ്യവാരം പുറപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
റിയാദിൽ നിന്നുള്ള ഐസിഎഫ് ചർട്ടഡ് വിമാനം വ്യാഴാഴ്ച കരിപ്പൂരിലെത്തി
10:24 PM Jul 02, 2020 | Deepika.com