ദുബായ്: മകന്റെ പത്താം ക്ലാസ് വിജയം ആഘോഷിക്കാൻ നാട്ടിലേക്കു മടങ്ങവെ പ്രവാസി മലയാളി വിമാനത്താവളത്തിൽ മരിച്ചു. കോഴിക്കോട് സ്വദേശിയായ പവിത്രൻ മഞ്ചക്കൽ (50) ആണ് റാസൽഖൈമ വിമാനത്താവളത്തിൽ ചൊവ്വാഴ്ച കുഴഞ്ഞുവീണു മരിച്ചത്.
ചൊവ്വാഴ്ച എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ പവിത്രന്റെ മകൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലായിരുന്നു പവിത്രൻ. എന്നാൽ ചൊവ്വാഴ്ച ഹൃദയാഘാതത്തിന്റെ രൂപത്തിൽ പവിത്രനെ തേടി മരണമെത്തുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് പവിത്രന് മൂന്നു മാസം മുന്പ് ഗൾഫിലെ ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തിന്റെ പാസ്പോർട്ട് തിരികെ ലഭിച്ചത്. മറ്റു മലയാളികളുടെ സഹായത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റെടുത്തതെന്നും സുഹൃത്തുക്കൾ പറഞ്ഞു.
റാസൽഖൈമ വിമാനത്താവളത്തിൽനിന്നു ചാർട്ടർ ചെയ്ത വിമാനം രാത്രി 11.33-ന് ആണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനത്താവളത്തിലെ പാർക്കിംഗ് സ്ഥലത്തുവച്ച് ഇദ്ദേഹം കുഴഞ്ഞുവീണു. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമിത്രയാണ് പവിത്രന്റെ ഭാര്യ. ധനുഷ, ധമന്യ, ധനൂപ് എന്നിവർ മക്കളാണ്.
നാട്ടിലേക്കു മടങ്ങവെ പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
12:59 AM Jul 02, 2020 | Deepika.com