കുവൈറ്റ് സിറ്റി : രാജ്യത്തെ നടക്കുന്ന അനധികൃത വിസ കച്ചവടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലിഹ് വ്യക്തമാക്കി.
വിസ ട്രേഡിംഗെന്ന പകർച്ചവ്യാധി ഇല്ലാതാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കും അവരുമായി സഹകരിക്കുന്നവർക്കും പിഴ ചുമത്താനുള്ള നിയമ നിർമ്മാണം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരിൽ ഭൂരിഭാഗവും മാതൃ രാജ്യത്തേക്ക് തിരിച്ചു പോയിട്ടുണ്ടെന്നും ബാക്കിയുള്ളവർ ഉടൻ തന്നെ തിരികെ പോകുമെന്നും അനസ് അൽ സാലിഹ് പറഞ്ഞു. പൊതുമാപ്പിനായി രാവും പകലും പരിശ്രമിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. വ്യാജ കന്പനിയുടെ പേരിൽ വിസ കച്ചവടം നടത്തിയ നിരവധി സ്വദേശികളേയും വിദേശികളേയും അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുകോടി ദിനാറിന്റെ (ഏകദേശം 1,100 കോടി രൂപ) വിസ കച്ചവടം നടത്തിയ കേസിൽ ബംഗ്ലാദേശ് പാർലമെന്റ് അംഗം അടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികളെയും സ്വദേശികളേയും കുവൈത്ത് രഹസ്യാന്വേഷണവിഭാഗം അടുത്തിടെയാണ് അറസ്റ്റ് ചെയ്തത് . റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിലെ വിസ കച്ചവടം ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്
10:52 PM Jun 30, 2020 | Deepika.com