ഡോ ജോസഫ് മാർത്തോമ നവതി ആഘോഷങ്ങളിൽ ഇന്ത്യൻ പ്രധാന മന്ത്രിയും

07:28 PM Jun 26, 2020 | Deepika.com
ഡാളസ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്തായുടെ തൊണ്ണൂറാം ജന്മദിനം (നവതി) ലളിതമായ ചടങ്ങുകളോടെ ജൂൺ 27നു (ശനി) ആഘോഷിക്കുന്നു .

രാവിലെ തിരുവല്ല പൂലാത്തിൻ അരമനയിൽ നടക്കുന്ന നന്ദി ദായക ശുശ്രൂഷക്കും വിശുദ്ധ കുർബാനക്കും മെത്രാപോലീത്താ നേത്വത്വം നൽകും. തുടർന്നു മെത്രാപോലീത്തായ്ക്ക് ജന്മദിനാശംസകൾ നേരുന്നതിനു ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന വീഡിയോ ൺഫറൻസിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖർ ജന്മദിനാശംസകൾ നേർന്നു പ്രസംഗിക്കും.

1653-ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമന്‍റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തൊന്നാമാനാണ് ഡോ. ജോസഫ്‌ മാർത്തോമ മെത്രാപോലീത്താ. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി.ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.

1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച്‌ 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി "ജോസഫ്‌ മാർത്തോമ്മ' എന്ന പേരിൽ മാർ ഐറേനിയോസ് നിയോഗിതനായി.

സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മീകവും ബൗതീകവുമായ വളർച്ച മുന്നിൽ കണ്ടു കൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി ദൈവാത്മാവിനാൽ പ്രേരിതമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്നതിന് മെത്രാപോലീത്തായ്ക്ക് കഴിഞ്ഞുവെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ് .തിരുമേനിയുടെ തീരുമാനങ്ങളോട് ആദ്യമേ പലരും അല്പാല്പം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞു പിന്തുണച്ച നിരവധി സംഭവങ്ങൾ ചൂണ്ടികാണിക്കാനുണ്ട് ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നതിനെതിരെ പ്രതികരിക്കുകയും ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്‍റെ ജീവിതം മാറ്റിവയ്ക്കണമെന്നും ശക്തമായി പഠിപ്പിച്ച ആചാര്യ ശ്രഷ്ടനാണ് മാർത്തോമ മെത്രാപോലീത്ത.

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ക്രൈസ്തവ ജനത ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും പരസ്യമായി പ്രഖ്യാപിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് മെത്രാപോലീത്ത എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല.

സഹോദരന്‍റെ മുഖത്തു ദൈവത്തിന്‍റെ പ്രതിച്ഛായ ദർശിക്കുവാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ചു ഉദ്ബോധിപ്പിക്കുന്ന മെത്രാപോലിത്താ തന്‍റെ ജീവിതത്തിലും അത് പ്രായോഗിഗമാക്കി മറ്റുള്ളവർക്ക് മാതൃകയായിട്ടുണ്ടെന്നതും അനുകരണീയമാണ് . പതിനായിരങ്ങളുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നു വിദ്ധക്തർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും മാർത്തോമ ദേവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കല്പനയിറകുകയും ചെയ്ത ആദ്യ മതാധ്യക്ഷനാണ് ജോസഫ് മാർത്തോമ.

ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷാമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ടൂ പരിഹാരം നിർദേശിക്കുകായും ചെയ്യുന്നതിന് തിരുമേനിക്കുള്ള. കഴിവ് ലേഖകനും പല സന്ദർഭങ്ങളിലും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് . വ്യക്തി ബന്ധങ്ങൾക്ക് വലിയ മൂല്യം വ്യക്തിയായിരുന്നു തിരുമേനി . മാർത്തോമ സഭയെ സംബഡിച്ചു തിരുമേനിയുടെ കാലഘട്ടം സഭയുടെ യശസ് രാജ്യാന്താര തലങ്ങളിൽ ഉയർത്തുന്നതിന് തിരുമേനിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.

തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന മാർത്തോമ മെത്രാപോലീത്തായ്ക്ക് ഇനിയും ദീർഘകാലം മാർത്തോമാ സഭയെ നയിക്കുവാൻ സർവശക്തനായ ദൈവം ആയുസും ആരോഗ്യവും നൽകട്ടെയെന്നു പ്രാർഥിക്കുകയും ആസംസിക്കുകായും ചെയ്യുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ