ബർലിൻ: മുൻ മാർപാപ്പ ബനഡിക്റ്റ് പതിനാറാമൻ പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ജൻമനാടായ ജർമനിയിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂണിക്കിൽ വിമാനമിറങ്ങിയ പാപ്പാ റേഗൻസ്ബുർഗിലെ സെമിനാരിയിലേയ്ക്കു പോയി. റേഗൻസ്ബുർഗ് രൂപത ബിഷപ്പ് റുഡോൾഫ് വോഡർഹോൾസർ പാപ്പായെയും സംഘത്തെയും സ്വീകരിച്ചു. വത്തിക്കാൻ വൈസ് കമാൻഡർ, ആർച്ച് ബിഷപ്പ് ഗെണ്സ്വെൻ, ആരോഗ്യ പരിപാലന വിദഗ്ധർ, സഹായികൾ തുടങ്ങിയവർ പാപ്പായെ അനുഗമിയ്ക്കുന്നുണ്ട്. വീൽചെയറിലാണ് പാപ്പാ യാത്ര ചെയ്യുന്നത്.
രോഗാതുരനായ സഹോദരനെ സന്ദർശിക്കാനാണ് വത്തിക്കാനിൽനിന്ന് ബനഡിക്റ്റ് പതിനാറാമൻ എത്തിയത്. 2013ൽ മാർപാപ്പയുടെ സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞശേഷം അദ്ദേഹം വത്തിക്കാന് പുറത്തു പോകുന്നതു തന്നെ ഇതാദ്യമാണ്.
ബവേറിയൻ പട്ടണമായ റേഗൻസ്ബുർഗിലാണ് ബനഡിക്ട് പതിനാറാമന്റെ സഹോദരൻ ജോർജ് റാറ്റ്സിംഗർ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന് 96 വയസാണ്. മുൻ മാർപാപ്പയ്ക്ക് 93 ആണ് പ്രായം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ