അബുദാബി : പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടത്തിൽ യുഎഇയിൽ നിന്നും 9 വിമാനങ്ങൾ മാത്രം . എംബസികളിൽ രജിസ്റ്റർ ചെയ്ത മൂന്നേകാൽ ലക്ഷത്തോളം പേർ കാത്തിരിക്കുന്പോഴാണ് പ്രവാസികളെ നിരാശപ്പെടുത്തിക്കൊണ്ടു പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത് . കഴിഞ്ഞ മൂന്നു ഘട്ടങ്ങളിൽ കുറച്ച് വിമാനങ്ങൾ മാത്രം അനുവദിച്ചിരുന്ന മറ്റു രാജ്യങ്ങൾക്ക് മുൻഗണന നൽകാനാണ് യുഎഇയിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതെന്ന് കരുതുന്നു.
പ്രവാസികൾക്ക് പുതിയ പ്രതീക്ഷ നൽകികൊണ്ട് സാമൂഹ്യ സംഘടനകൾക്ക് അൻപതോളം ചാർട്ടർ വിമാനങ്ങൾ പറത്താൻ അനുമതി ലഭിച്ചിരിക്കുന്നു . ഇതിൽ കെ എംസിസിക്കു 40 ചാർട്ടർ വിമാനങ്ങൾക്കുള്ള അനുമതിയാണ് ഏറെ ശ്രദ്ധേയം. മുൻപ് കെ എംസിസി മുൻകൈയെടുത്തു വിമാന സർവീസ് ആരംഭിച്ചപ്പോൾ കേരളം തടസവാദങ്ങൾ ഉയർത്തിയത് യുഎഇയിൽ ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെയും യുഎഇ വിദേശകാര്യ - വ്യോമയാന വകുപ്പുകളുടെയും അന്തിമാനുമതി ലഭിച്ചാൽ സമയവിവര പട്ടിക പുറത്തിറക്കാനാണ് കെ എംസിസി ലക്ഷ്യമിടുന്നത്. എംബസിയിലും കെ എംസിസിയിലും രജിസ്റ്റർ ചെയ്തവരെയാകും യാത്രക്ക് തെരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവർ, വീസാ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, രോഗികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകിയുള്ള പട്ടികയ്ക്കാണ് കെ എംസിസി ശ്രമിക്കുന്നത് .
ഷാർജ ഇന്ത്യൻ അസോസിയേഷൻ അഞ്ചു ചാർട്ടേഡ് വിമാന സർവീസുകളുണ്ടാകും. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്നതിനുപുറമെ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും വിമാനം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഇ.പി ജോണ്സണ് അറിയിച്ചു. ജൂണ് പത്തു മുതൽ ആരംഭിക്കുന്ന സർവീസിനായി റജിസ്ട്രേഷൻ നടത്താനുള്ള വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു. ആദ്യ സർവീസിൽ അസോസിയേഷൻ അംഗങ്ങൾക്കും മാനേജിംഗ് കമ്മിറ്റി നിർദ്ദേശിക്കുന്നവർക്കുമാകും മുൻഗണന. ഇൻകാസ് അടക്കമുള്ള മറ്റു ചില സംഘടനകളും ചാർട്ടർ വിമാനങ്ങൾ ആരംഭിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്
യുഎഇയിലെ പ്രമുഖ കന്പനികൾ ജീവനക്കാർക്കും കുടുംബംങ്ങൾക്കുമായി വിമാനങ്ങൾ വാടകക്ക് എടുത്തു സർവീസ് നടത്തുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ചാർട്ടർ വിമാനത്തിൽ കഴിഞ്ഞ ദിവസം 171 ജീവനക്കാരാണ് നാട്ടിലേക്കു പോയത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പ്രവാസികളുടെ തിരിച്ചുവരവ്: യുഎഇയിൽ നിന്നും ചാർട്ടർ വിമാനങ്ങൾക്ക് അനുമതി
10:04 PM Jun 06, 2020 | Deepika.com