കുവൈത്ത് സിറ്റി : രാജ്യത്ത് ആര് അഴിമതി കാണിച്ചാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്. കഴിഞ്ഞ ദിവസം പ്രാദേശിക പത്രങ്ങളുടെ എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരവും ആശ്വാസകരവുമാണ്. കൊറോണയെന്ന മാഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാം. ആരോഗ്യ വകുപ്പും മറ്റു സർക്കാർ ഏജൻസികളും നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കുവാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് ആഗോള അടിസ്ഥാനത്തിൽ വലിയ സാന്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണയെന്ന ഒരു വിഭവത്തെ മാത്രം ആശ്രയിച്ച് രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും രാജ്യത്തെ വരുമാന സ്രോതസുകളെ വൈവിധ്യവൽകരിക്കണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ 48 ലക്ഷമാണ്. 14.5 ലക്ഷം സ്വദേശികളും 33.5 ലക്ഷം വിദേശികളുമാണ് രാജ്യത്ത് അധിവസിക്കുന്നത്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നത് കടുത്ത വെല്ലുവിളിയാണെങ്കിലും സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയുടെ തുടക്കം മുതൽ സർവപിന്തുണയും നൽകിയ രാജ്യത്തിന്റെ അമീറിനെ ദൈവം അവനെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. അതോടൊപ്പം ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ സർക്കാരിനോടപ്പം തന്നെ നിന്ന കുവൈത്ത് ജനതയോടും വിദേശികളോടും പ്രധാനമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൊറോണയുടെ അനന്തരഫലങ്ങളുടെ അസാധാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയ ദേശീയ അസംബ്ലിയും പാർലിമെൻറ് സ്പീക്കർ മർസൂക് അൽ ഗാനിമും പരിപൂർണ പിന്തുണയാണ് സർക്കാറിന് നൽകിയത്. അവരോടുള്ള കൃതജ്ഞതയും അറിയിക്കുന്നതായി ഷെയ്ഖ് സബ അൽ ഖാലിദ് പറഞ്ഞു.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ പ്രധാനമാണ്. എന്നാൽ പൗരന്റെയും താമസക്കാരുടെയും ആരോഗ്യവും കൂടുതൽ പ്രധാനമാണെന്നും വിപണിയിലെ സാന്പത്തിക പ്രതിസന്ധി മറികടക്കുവാൻ സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക ഉത്തേജക പാക്കേജിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളിലെ തർക്കം പൂർണമായി പരിഹരിക്കുവാൻ സാധിച്ചിട്ടില്ലെന്നും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുവാനുള്ള ശ്രമത്തിലാണെന്നും ഉടൻ തന്നെ എല്ലാം പരിഹരിക്കുവാൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അഴിമതിക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്
12:04 AM Jun 04, 2020 | Deepika.com