കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡിനെ നേരിടാൻ പരിമിതമായ അളവിലാണ് സുരക്ഷാ മാസ്കുകൾ കൈവശമുള്ളതെന്ന് റിപ്പോർട്ടുകൾ തള്ളി ആഭ്യന്തരമന്ത്രി അനസ് അൽ സാലേ. രാജ്യത്ത് 13 ലക്ഷത്തിലേറെ മാസ്കുകൾ ഉള്ളതയാണ് റിപ്പോർട്ടുകൾ വന്നത്. ഇതു സംബന്ധിച്ച പ്രാദേശിക ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. മാസ്കുകളുടെ കൃത്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിലും രാജ്യത്ത് ഈ സംഖ്യയേക്കാൾ കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന് ആവശ്യമായ മാസ്കുകൾക്കുള്ള ഇറക്കുമതി അനുമതി നൽകിയിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ആവശ്യത്തിന് മാസ്കുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
നേരത്തെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്ക് അയ്യായിരം ദിനാർ പിഴയും മൂന്നു മാസം വരെ തടവും അല്ലെങ്കിൽ പിഴയുമാണ് ലഭിക്കുക. പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. അതോടൊപ്പം മാസ്കുകൾ വിലകൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടികളാണ് അധികാരികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കൂട്ടി വിറ്റതിന്റെ പേരിൽ നിരവധി ഫാർമസികൾ അടച്ചു പൂട്ടിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ ഫേസ് മാസ്കിന് ക്ഷാമമില്ലെന്ന് ആഭ്യന്തരമന്ത്രി അനസ് അൽ സാലേ
09:00 PM May 26, 2020 | Deepika.com