കലിഫോർണിയ: കലിഫോർണിയായിലെ പ്രമുഖ വ്യവസായിയും ആട്രെ നെറ്റിന്‍റെ സ്ഥാപകനും സിഇഒയുമായ ഇന്ത്യൻ അമേരിക്കൻ തുഷാർ ആട്രെയെ (50) തട്ടികൊണ്ടു പോയി വധിച്ച കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 2019 ഒക്ടോബർ ഒന്നിനു നടന്ന സംഭവത്തിൽ മേയ് 21 നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് സാന്‍റാ ക്രൂസ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
കർട്ടിസ് ചാർട്ടേഴ്സ് (22), ജോഷ്വാ കാംമ്പസ്(23), സ്റ്റീഫൻ ലിൻഡ്സെ(22), കാലേബ് ചാർട്ടേഴ്സ് എന്നിവരാണ് അറസ്റ്റിലായത്. കാലേബും, ലിൻഡ്സെയും ആട്രെ മാരിജുവാന കൾട്ടിവേഷൻ ബിസിനസിലെ ജീവനക്കാരാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന കാമറയിൽ ഇവരുടെ അവ്യക്ത ചിത്രങ്ങൾ പതിഞ്ഞിരുന്നു. കരുതികൂട്ടിയുള്ള കൊലപാതകമായിട്ടാണ് ഷെറിഫ് ഇതിനെ വിശേഷിപ്പിച്ചത്. കവർച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഓഷൻ ഫ്രണ്ട് ഹോമിൽ പുലർച്ച 3 നു വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറിയ രണ്ടു പേരാണു തുഷാറിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. ആട്രെയുടെ കാമുകിയുടെ ബിഎംഡബ്ല്യുവാണ് തട്ടികൊണ്ടു പോകുന്നതിന് പ്രതികൾ ഉപയോഗിച്ചത്. സംഭവം നടന്ന ഉടൻതന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അതേ ദിവസം വൈകിട്ട് 7 മണിയോടെ വീട്ടിൽ നിന്നും 14 മൈൽ ദൂരെ കാറിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളാണ് പ്രതികൾക്കെതിരെ ചാർജു ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യൻ അമേരിക്കൻ വ്യവസായിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ 4 യുവാക്കൾ അറസ്റ്റിൽ
08:41 PM May 23, 2020 | Deepika.com