മസ്കറ്റ് : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സ്വകാര്യ വിമാന കന്പനികൾക്കും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരാൻ അനുവാദം നൽകി.
പ്രമുഖ സ്വകാര്യ വിമാനക്കന്പനിയായ ഇൻഡിഗോ 97 സർവീസുകളാണ് നടത്തുക. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 10 സർവീസുകളായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്ന് ഒമാൻ മാനേജർ പ്രേം കൊളാക്കോ ദീപികയോട് പറഞ്ഞു. ഇതിൽതന്നെ കൂടുതൽ വിമാനങ്ങളും കേരളത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തിങ്കളാഴ്ചയോടെ വിശദമായ ഷെഡ്യൂൾ ലഭ്യമാകും. എയർ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ഈയാഴ്ച അവസാനിക്കുകയാണ്. ഇൻഡിഗോയെ കൂടാതെ സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കന്പനികൾക്ക് സർവീസ് നടത്താൻ അനുവാദം കൊടുക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറഞ്ഞു.
വിദേശകാര്യ വകുപ്പിന്റ അഭ്യർഥന പ്രകാരം പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ രാജ്യങ്ങളിലെ കന്പനികൾക്കുൾപ്പെടെ പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്യാനാണ് ഇന്ത്യാ ഗവണ്മെന്റ് കഴിഞ്ഞ ദിവസം തത്വത്തിൽ അംഗീകാരം നൽകിയത്.
ദീർഘകാല അവധിക്ക് നാട്ടിലേക്കയക്കാൻ ജീവനക്കാരുടെ നീണ്ട പട്ടികയുമായി ചാർട്ടർ വിമാനത്തിന് മസ്ക്കറ്റിലെ സൗദ് ബവാൻ കന്പനിയുൾപ്പെടെ കാത്തിരിക്കുകയാണ്. ഇതിൽ നല്ല പങ്കും മലയാളികളും തമിഴ്നാട്ടുകാരുമാണ്.
പ്രവാസികളുടെ കുത്തൊഴുക്കിന് ഇത് കാരണമായേക്കാം. ഇന്നലെ മസ്കറ്റിൽ നിന്നും സർവീസ് നടത്തിയ വിമാനത്തിൽ 177 യാത്രക്കാരെയാണ് കണ്ണൂരിലെത്തിച്ചത്.
ഒമാനിൽ ഇന്നലെ 424 കോവിഡ് 19 കേസുകളാണ് ആരോഗ്യ വകുപ്പ് രജിസ്റ്റർ ചെയ്തത്. ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇന്നലെയാണ്. ഇതിൽ 233 പേർ വിദേശികളാണ് . ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 285 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. രാജ്യത്തെ 6794 രോഗികളിൽ 5173 പേരും തലസ്ഥാനമായ മസ്കറ്റിൽ നിന്നു തന്നെയാണ്.
റിപ്പോർട്ട്: സേവ്യർ കാവാലം
മസ്കറ്റിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾ കൂടുതലും കേരളത്തിലേക്ക്; ഒമാനിൽ ഇന്നലെ 424 രോഗികൾ
04:15 AM May 23, 2020 | Deepika.com