കുവൈത്ത് സിറ്റി: രാജ്യത്തെ പകുതിയിലേറെ വിദേശി തൊഴിലാളികളും നിരക്ഷരരോ പ്രാഥമിക സർട്ടിഫിക്കറ്റുകളോ അതിൽ കുറവോ ഉള്ളവരാണെന്ന് പഠന റിപ്പോർട്ട്. വിദേശ തൊഴിലാളികളിൽ 1.77 ദശലക്ഷം വരുന്ന ആളുകൾക്ക് പ്രാഥമിക സർട്ടിഫിക്കറ്റുകൾ മാത്രമാണുള്ളത്. അതിൽ തന്നെ നിരക്ഷരരായ വിദേശ തൊഴിലാളികളുടെ എണ്ണം 50,000 കവിയും. 795,000 പേർക്ക് പരിമിതമായ രീതിയിൽ വായിക്കാനും എഴുതാനും സാധിക്കും. 67,000 തൊഴിലാളികൾ പ്രൈമറി ലെവൽ സർട്ടിഫിക്കറ്റ് ഉള്ളവരാണ്.
വിദേശി അവിദഗ്ധ തൊഴിലാളികൾ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും യഥാർഥ ഭീഷണി ഉയർത്തുന്നതായും അത്തരം തൊഴിലാളികളെ മാതൃ രാജ്യത്തേക്ക് തിരികെ അയക്കണമെന്നും ഏറെനാളായി പാർലിമെൻറ് അംഗങ്ങൾ അടക്കം ആവശ്യപ്പെട്ട് വരികയാണ്. അതിനിടെ കുറഞ്ഞ വരുമാനവുമായി അനാരോഗ്യകരമായ പരിതസ്ഥിതിയിൽ കൂട്ടം ചേർന്ന് താമസിക്കുന്ന വിദേശികൾ രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായും നിരവധി ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിച്ചിട്ടുണ്ട്.
ലേബർ ക്യാന്പുകളിലും ഡോർമിറ്ററികളിലും തിങ്ങിഞെരുങ്ങി താമസിക്കുന്നത് വിദേശി തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധി സാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും വിദേശികൾക്കിടയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വിദേശികൾ കൂടുതലായി താമസിക്കുന്ന ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, ഹവല്ലി എന്നിവിടങ്ങളാണ് കൂടുതൽ കോവിഡ് സ്ഥിരീകരിച്ച റസിഡൻഷ്യൽ ഏരിയകൾ. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണ ക്യാന്പുകളിലെ സൗകര്യവും ചികിത്സാസൗകര്യവും പരിമിതപ്പെട്ടുവരുകയാണ്. താമസിക്കുന്ന കെട്ടിടത്തിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ പറയുന്ന സ്ഥിതിയാണിപ്പോൾ രാജ്യത്തുള്ളത്.
അതിനിടെ പല മന്ത്രാലയങ്ങളിലും വിദേശി തൊഴിലാളികളെ പിരിച്ചുവിടാനുള്ള ആലോചനയിലാണ്. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുവാൻ വകുപ്പ് മേധാവികളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശി തൊഴിലാളികളെ നിലനിർത്തനമെങ്കിൽ എന്തുകൊണ്ട് അനിവാര്യമാണെന്ന് വകുപ്പ് മേധാവികൾ വ്യക്തമാക്കണം. അതോടപ്പം വിദേശികളെക്കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന നിർദേശത്തിന് സർക്കാറും പച്ചക്കൊടി കാട്ടിയതായും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശി തൊഴിലാളികൾ പകുതിയും നിരക്ഷരരെന്ന് റിപ്പോർട്ട്
04:09 AM May 23, 2020 | Deepika.com