റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ മൂലം ഇന്ന് അഞ്ചുപേർ കൂടി മരണമടഞ്ഞു. ഇതോടെ അകെ മരണസംഖ്യ 21 ആയി. പുതുതായി 165 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മദീനയിൽ രണ്ടു വിദേശികളും ദമാമിൽ ഒരു വിദേശിയും ഖമീസിൽ ഒരു സ്വദേശിയുമാണ് കൊറോണ രോഗം മൂലം മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
1885 പേർക്കാണ് സൗദിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. പുതുതായി രോഗം ബാധിച്ചവരിൽ രണ്ടുപേർ വിദേശത്തു നിന്നെത്തിയവരും ബാക്കിയുള്ളവർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. മക്ക (48), മദീന (46), ജിദ്ദ (30), റിയാദ് (09), ഖഫ്ജി (09), ഖമീസ് (06), ഖത്തീഫ് (06), ദമ്മാം (04), ദഹ്റാൻ (04), അബഹ (02), രാസ്തനൂറാ, അഹദ് റുഫൈദ, ബിഷ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് പുതുതായി രോഗം ബാധിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.
64 പേർക്ക് ഇന്ന് രോഗം പൂർണമായും സുഖം പ്രാപിച്ചതോടെ ഇതുവരെ 328 പേർ കൊറോണ വൈറസ് ബാധയിൽ നിന്നും മോചിതരായി ആശുപത്രി വിട്ടു. വൈറസ് വ്യാപനത്തിന്റെ പുതിയ നില വിലയിരുത്തി മക്ക, മദീന എന്നീ പ്രവിശ്യകളിൽ വ്യാഴാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കൊവിഡ് 19: സൗദിയിൽ അഞ്ചുപേർ കൂടി മരിച്ചു
09:59 PM Apr 02, 2020 | Deepika.com