ഫ്ളോറിഡ: അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളം ആകുന്പോൾ ഏറ്റവും കൂടുതൽ ഭീതിയിൽ കഴിയുന്നത് നഴ്സിംഗ് ഹോമുകളിൽ വസിക്കുന്നവരാണ്. അമേരിക്കയിലെ കോറോണ വൈറസ് പ്രസരണത്തിന്റെ ആദ്യ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്നതു വാഷിംഗ്ടണ് സ്റ്റേറ്റിലെ സീയാറ്റിനിലുള്ള ലൈഫ് കെയർ സെന്റർ എന്ന നഴ്സിംഗ് ഹോമാണ്. ഇന്നും പല സ്റ്റേറ്റുകളിലുമുള്ള നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവർ കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്.
അമേരിക്കൻ ഭരണകൂടവും സംസ്ഥാന ആരോഗ്യ വകുപ്പുകളും പല നിർദേശങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും നഴ്സിംഗ് ഹോം നിവാസികൾ ഇന്നും ഭീതി വിട്ടൊഴിയാതെ കഴിയുകയാണ്. ഇറ്റലിയിൽ കൊറോണ വൈറസ് മൂലം മരിച്ച പ്രായമായവരുടെ ദുരവസ്ഥ ഇവരെ വേട്ടയാടുന്നു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോൾ സന്ദർശകരെ അനുവദിക്കുകയില്ല. ഒരു മുറിയിൽ ഒറ്റപെട്ടു കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്നു. ഡൈനിംഗ് ഹാളുകൾ അടയ്ക്കപ്പെട്ടു. സ്വന്തം മുറിയിൽ തന്നെ ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം. ഗ്രൂപ്പ് ആക്ടിവിറ്റികളും, വ്യായാമവും എല്ലാം നിയന്ത്രിക്കപ്പെടുന്നു. പ്രായാധിക്യവും, രോഗങ്ങളും എന്നതിനേക്കാൾ ഉപരിയായി ഒരു മുറിയിൽ അടച്ചുപൂട്ടി കഴിയുന്നതിന്റെ മാനസിക പിരിമുറുക്കം അവരെ തളർത്തുന്നു.
സെന്റർസ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏകദേശം 15,600 നഴ്സിംഗ് ഹോമുകളുണ്ട്. 1.7 ദശലക്ഷം ലൈസൻസുള്ള കിടക്കകളുണ്ട്, 1.4 ദശലക്ഷം രോഗികൾ ഇവിടെ താമസിക്കുന്നു. നഴ്സിംഗ് ഹോമുകളിൽ കൊറോണ വ്യാപനം തുടങ്ങിയാൽ പല നഴ്സിംഗ് ഹോമുകൾക്കും പിടിച്ചു നിൽക്കാൻ ആവില്ല. വാഷിംഗ്ടണിലും, ഇല്ലിനോയ്സിലും, ന്യൂ ജേഴ്സിയിലും, ന്യൂയോർക്കിലും ഇത് നാം കണ്ടതാണ്. പല സ്ഥാപങ്ങളിലും ഡോക്ടർമാരും നഴ്സ്മാരും മറ്റു ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ പണയപെടുത്തിയാണ് ഇവരെ ശുശ്രുഷിക്കുന്നത്. നാം ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി കൈകളും പാത്രങ്ങളും കൊട്ടുന്നത് കണ്ടു? നല്ലതു തന്നെ? എന്നാൽ അവർ ചെയ്യുന്ന ത്യാഗത്തിനു പ്രതിഫലമായി ഇരട്ടി ശന്പളം കൊടുക്കുവാൻ ഗവണ്െ·ന്റ് തയ്യാറുണ്ടോ? പല നഴ്സിംഗ് ഹോമുകളിലെയും ജോലിക്കാർ ജീവിക്കുവാൻവേണ്ടി ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് രോഗ വ്യാപനത്തിന് വലിയ ഭീഷണിയാണ്.
നഴ്സിംഗ് ഹോമുകളിൽ താമസിക്കുന്ന വൃദ്ധരായ പലരും മരണത്തെ ഭയക്കുന്നില്ല. എന്നാൽ കൊറോണ വൈറസ് മൂലമുള്ള മരണം അവരെ ഭയത്തിലാക്കുന്നു. കാരണം മരണ സമയത്തു് ഒറ്റവരോ ഉടയവരോ ആയി ആരും അടുത്ത് കാണില്ല. മരണാന്തര ക്രിയകളോ ശവ സംസ്കാരമോ എന്ന് എങ്ങിനെ നടക്കുമെന്നും പ്രവചിക്കാനാകില്ല. അവർ മരണത്തെ മുഖാമുഖം കണ്ടു നാലു ചുവരികൾക്കുള്ളിൽ ഭീതിയോടെ ദിവസങ്ങൾ എണ്ണി കഴിയുന്നു. കൂട്ടായി ദൈവം മാത്രം! എന്നാൽ അധിജീവിക്കുമെന്നുള്ള ഇച്ഛാശക്തി അവരെ മുന്നോട്ടു നയിക്കുന്നു!
റിപ്പോർട്ട്: രാജു കുന്നത്ത്
അമേരിക്കയിലെ നഴ്സിംഗ് ഹോമുകൾ കൊറോണ ഭീതിയിൽ
09:39 PM Apr 02, 2020 | Deepika.com